തിരുവനന്തപുരം: മെസ്സിയുൾപ്പെടെ അർജന്‍റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ സർക്കാർ വിജിലൻസിന്‍റെയോ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്‍റെയോ അന്വേഷണം പ്രഖ്യാപിച്ചേക്കും. നിലവിൽ നടക്കുന്ന ധനവകുപ്പ് പരിശോധനക്ക് പുറമെ സംഭവത്തിൽ ഗുരുതര ക്രമക്കേടും ഔദ്യോഗിക പദവികളുടെ ദുരുപയോഗവും നടന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സർക്കാർ ഏജൻസിയെ അന്വേഷണ ചുമതല ഏൽപിക്കുന്നത്.
മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്പോൺസർ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ഇക്കാര്യം വ്യക്തമായെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ല. എന്നാൽ, കായിക വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇപ്പോൾ ജി.എസ്.ടി വകുപ്പും ഇഴകീറിയുള്ള പരിശോധന ആരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ സർക്കാറിനും, യു.ഡി.എഫ് സർക്കാറിനെതിരെ നിലകൊള്ളുന്ന സ്വകാര്യ ചാനലിനുമെതിരായി ഉപയോഗിക്കാവുന്ന മികച്ച ആയുധമാണ് മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട റിപ്പോർട്ടിലൂടെ സർക്കാറിന് ലഭിച്ചത്. ഇടതുസർക്കാറിലെ കായികമന്ത്രി വി. അബ്ദുറഹിമാന് പുറമെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്.
മെസ്സിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ കായിക വകുപ്പ് റിപ്പോർട്ട് ഗൗരവതരമെന്ന നിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ വിഷയത്തിൽ മുൻ സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന നിലപാടിലാണ് യു.ഡി.എഫ് സർക്കാർ. ഉചിതമായ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെ മുതിർന്ന മന്ത്രിമാരുമായി കൂടിയാലോചന നടത്തിയ ശേഷം ഉടൻ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് വിവരം.
വിജിലൻസ് അന്വേഷണത്തിലേക്ക് വഴിവക്കുന്ന നിരവധി കാര്യങ്ങൾ ഈ വിഷയത്തിലുണ്ട്. സർക്കാറിന്‍റെ പേര് ഉപയോഗിച്ച് സ്വകാര്യ കമ്പനി നേട്ടമുണ്ടാക്കി, ചട്ടവിരുദ്ധമായും താൽപര്യപത്രം ക്ഷണിക്കാതെയും സ്പോണ്‍സറെ തീരുമാനിച്ചു, ഒരു മാനണ്ഡവും പാലിച്ചില്ല, സ്പോണ്‍സര്‍ ജി.എസ്.ടി വെട്ടിപ്പ് നടത്തി, സ്പോൺസർക്കായി നയതന്ത്ര ഇടപെടൽ ശ്രമം നടത്തി, നികുതി ഇളവും സൗജന്യങ്ങളും നൽകി തുടങ്ങിയവയൊക്കെ അന്വേഷണ വിഷയമായി നിലവിലുണ്ട്.