യുവാവിനെ ഭാര്യയും സഹോദരന്മാരും ചേർന്ന് മർദിച്ചുകൊന്നു

ന്യൂഡൽഹി: കുഞ്ഞിന്റെ ശരീരത്തിൽ മരുന്ന് പുരട്ടുന്നതിനെച്ചൊല്ലിയുണ്ടായ നിസാര തർക്കത്തിൽ യുവാവിനെ മർദിച്ചുകൊന്ന് ഭാര്യയും ഭാര്യാസഹോദരന്മാരും. ഡൽഹിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വിനയ് ഗുപ്ത (31) ആണ് മരിച്ചത്. സംഭവത്തിൽ ഭാര്യ രേഖ ഗുപ്ത (30), സഹോദരന്മാരായ രാജു ജിൻഡാൽ (35), വേദ് പ്രകാശ് ജിൻഡാൽ (33), രാജുവിന്റെ ഭാര്യ പൂനം (30) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.നിഹാർ വിഹാറിലാണ് സംഭവം. മൂന്നരവർഷം മുൻപാണ് വിനയ് ഗുപ്തയും രേഖയും വിവാഹിതരായത്. ഇവർക്ക് നാലുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളാണ്. കഴിഞ്ഞദിവസം കുട്ടികളിലൊരാളുടെ ശരീരത്തിൽ മരുന്ന് പുരട്ടുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും വിനയ്‌യുടെ സഹോദരി കീർത്തി പറഞ്ഞു.

തർക്കത്തിന് പിന്നാലെ വീട്ടിൽ നിന്നിറങ്ങിപ്പോയ രേഖ തന്റെ സഹോദരന്മാരെയും മറ്റ് കുടുംബാംഗങ്ങളെയും കൂട്ടി തിരിച്ചെത്തുകയായിരുന്നു. വീട്ടിലെത്തിയ ആറംഗ സംഘം വിനയ്‌യേയും മാതാപിതാക്കളെയും ക്രൂരമായി മർദിക്കുകയായിരുന്നെന്ന് കീർത്തി പറഞ്ഞു. ഭർത്താവിനെ സ്വന്തം കുടുംബാംഗങ്ങൾ ചേർന്ന് ക്രൂരമായി മർദിക്കുമ്പോൾ രേഖ ഇതൊന്നും തടയാതെ നോക്കിനിൽക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിനയ്‌യെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾ കാറിലെത്തുന്നതിന്റെയും ഗുരുതരമായി പരിക്കേറ്റ വിനയ്‌യെ വീട്ടിൽ നിന്നും പുറത്തെത്തിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ അറസ്റ്റുചെയ്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *