വീസ ചട്ടലംഘനം, അനധികൃത താമസം, ഭിക്ഷാടനം തുടങ്ങിയ കാരണങ്ങളാൽ 22,000 പാക്കിസ്ഥാനികളെ ഗൾഫ് രാജ്യങ്ങൾ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചതായി പാക് സർക്കാർ. സൗദി അറേബ്യയാണ് ഏറ്റവും കൂടുതൽ പേരെ നാടുകടത്തിയത്. മാർച്ച് ഒന്നിനും ജൂലൈ 13നും ഇടയിലെ കണക്കാണിതെന്ന് പാക് മന്ത്രി വ്യക്തമാക്കി.
മാർച്ച് ഒന്നുമുതൽ ജൂലൈ 13 വരെ വിവിധ ഗൾഫ് രാജ്യങ്ങൾ 22,000 പാക്കിസ്ഥാനികളെ പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ചതായി പാർലമെന്ററികാര്യ മന്ത്രി ഡോ. താരിഖ് ഫസൽ വ്യക്തമാക്കി.
വീസ ചട്ടങ്ങൾ ലംഘിച്ചതും അനധികൃതമായി രാജ്യങ്ങളിൽ തങ്ങിയതും ഭിക്ഷാടനം നടത്തിയതും രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് പ്രധാന കാരണങ്ങളെന്ന് പാർലമെന്റിൽ സമർപ്പിച്ച രേഖയിൽ പറയുന്നു.
സൗദി അറേബ്യയാണ് ഏറ്റവും കൂടുതൽ പാക്കിസ്ഥാനികളെ തിരിച്ചയച്ചത്. 15,495 പേരെയാണ് സൗദി തിരിച്ചയച്ചത്.
യുഎഇ 3,802 പേരെയും ബഹ്റൈനും ഒമാനും 521 പേർ വീതവും ഖത്തർ 429 പേരെയും കുവൈത്ത് 97 പേരെയും തിരിച്ചയച്ചതായി മന്ത്രിയുടെ രേഖ വ്യക്തമാക്കുന്നു.