കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ ഡിവൈഎസ്‌പി സുധീർ കല്ലന് സസ്‌പെൻഷൻ. സുധീർ കല്ലനെതിരെ നടപടി സ്വീകരിക്കാത്തതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്‌പി സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്യാത്തതിലായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. സുധീർ കല്ലന്റെ നേതൃത്വത്തിൽ പൊലീസ് പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഡിവൈഎസ്‌പിക്കെതിരെ നടപടിയെടുക്കാനും നിർദേശിച്ചിരുന്നു.
ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് ഹൈക്കോടതി വിമർശിച്ചിച്ചിരുന്നു. എഡിജിപി എം ആർ അജിത് കുമാർ അടക്കമുള്ളവരെ സസ്‌പെൻഡ് ചെയ്തപ്പോൾ എന്തുകൊണ്ട് സുധീറിനെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. ഒളിവിൽ കഴിഞ്ഞിരുന്ന റാമിനെ അറസ്റ്റ് ചെയ്തപ്പോൾ നടപടിക്രമം പാലിക്കാത്തതിനെ തുടർന്ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് പൊലീസ് മനഃപൂർവം വരുത്തിയ വീഴ്ചയാണെന്ന് കേസ് നേരത്തെ പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.