ഇടുക്കി: വെള്ളത്തൂവൽ സ്വദേശിനിയെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്ക് അഞ്ചുവർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. കൊന്നത്തടി, മങ്കുവ, ഒലിക്കാസിറ്റി ഭാഗത്ത് ഒഴുകയിൽ വീട്ടിൽ ഷെയിസ് (44), അടിമാലി, മന്നാംങ്കണ്ടം, മുനിതണ്ടു ഭാഗത്തു പ്ലാച്ചേരിൽ വീട്ടിൽ ചന്തു എന്ന് അറിയപ്പെടുന്ന ജയേഷ് (38) എന്നിവരെകുറ്റക്കാരെന്ന് കണ്ടെത്തി ഇടുക്കി തേർഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി. എസ് എസ് സീന 5 വർഷം തടവിനും 40,000/ രൂപ വീതം പിഴയ്ക്കും ശിക്ഷ വിധിച്ചു.
2013 ഏപ്രിൽ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വെളുപ്പിന് രണ്ടു മണിക്ക് പ്രതികൾ കുഞ്ചിത്തണ്ണി വില്ലേജ് വെള്ളത്തൂവൽ പൈപ്പ് ലൈൻ ഭാഗത്തുള്ള വീട്ടിൽ കയറി കട്ടിലിൽ കിടന്നിരുന്ന സ്ത്രീയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അടിമാലി പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന കെ. ജിനദേവൻ ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.