കണ്ണൂർ: ആയിരത്തോളം മലബാറി ആടുകളെ കർഷകർക്ക് നൽകി പാൽ തിരികെവാങ്ങി മലയാളി സംരംഭകൻ സോപ്പുണ്ടാക്കി; ഇൻഡോ-യൂറോപ്യൻ സ്റ്റൈൽ ആട്ടിൻപാൽ സോപ്പ് !
സിംഗപ്പൂർ, കംബോഡിയ, വിയറ്റ്നാം, ഹോങ്കോംഗ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓർഡറുകൾ. സിംഗപ്പൂർ, ഒമാൻ, ദുബായ്, ഖത്തർ എന്നിവിടങ്ങളിലേക്ക് കയറ്റുമതി. കണ്ണൂർ കാപ്പാട് ആറ്റടപ്പയിലെ നിധിൻ പാടിച്ചാലിൻ്റെ ഇൻഡോ-യൂറോപ്യൻ സംരംഭം അങ്ങനെ കൊച്ചുധവളവിപ്ളവമായി.
ആറായിരത്തോളം സാമ്പിളുകളുടെ പരിശോധനയും വിദേശങ്ങളിൽ പഠനങ്ങളും നടത്തിയ ശേഷം സ്പെയിൻ, പാരിസ്, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നാണ് നിർമ്മാണരീതി പഠിച്ചത്. ഒടുവിൽ ‘കാപ്പല്ല ലക്ഷ്വറി ഗോട്ട് മിൽക്ക് സോപ്പ്’ വിപണിയിലെത്തിക്കുകയായിരുന്നു.
ഇന്ത്യയിൽ മറ്റാരും ഇതേ രീതിയിൽ ആട്ടിൻപാൽ സോപ്പുണ്ടാക്കുന്നില്ലെന്നാണ് നിധിൻ്റെ അവകാശവാദം. സാധാരണസോപ്പിൻ്റെ ബേസിൽ നിന്നും വ്യത്യസ്തം. നോർമൽ, ഡ്രൈ, ഓയിലി തുടങ്ങിയ ചർമ്മങ്ങൾക്കനുയോജ്യമാണെന്നും. നിറവും രാസവസ്തുക്കളുമില്ലെന്നും പറയുന്നു.
ഫ്രഞ്ച് സുഗന്ധത്തിൽ നിന്ന് പഠിച്ചു
2017 ൽ പാരീസ് സന്ദർശനത്തിനിടെ
ഫ്രഞ്ച് വനിതയ്ക്ക് വ്യത്യസ്തമായൊരു സുഗന്ധം നിധിൻ ശ്രദ്ധിച്ചിരുന്നു. പെർഫ്യൂമിനെക്കുറിച്ച് അവരോട് ചോദിച്ചെങ്കിലും, ഫ്രഞ്ചിൽ പറഞ്ഞത് മനസ്സിലാക്കാനായില്ല. ആട്ടിൻപാൽ പെർഫ്യൂമിൽ നിന്നാണ് സുഗന്ധമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കൊവിഡിൽ അബുദാബി എയർലൈൻസിലെ ജോലി നഷ്ടമായതോടെയാണ് ആട്ടിൻപാൽ പെർഫ്യൂം മനസിലെത്തിയത്. വിദേശകമ്പനി നിർമ്മാണവിവരങ്ങൾ നൽകി. നിർമ്മാണച്ചെലവ് താങ്ങാനാവില്ലെന്നും ബംഗ്ളുരുവിലുളള കമ്പനിക്ക് അസംസ്കൃതവസ്തുക്കൾ അയയ്ക്കാമെന്നും അവർ പറഞ്ഞു. അങ്ങനെയാണ് 2021 ൽ സംരംഭം
ആരംഭിക്കുന്നത്. 2024 മുതൽ മട്ടന്നൂർ കിൻഫ്രയുമായി ചേർന്നു. ഭാര്യ രാഖിരവീന്ദ്രനും സഹായത്തിനുണ്ട്. ദിവസവും വേണ്ടത് 450 മുതൽ 500 ലിറ്റർ പാലാണ്. പ്രീമിയം സോപ്പിന് വില 150 ഗ്രാമിന് 590 രൂപ. നാട്ടിൽ 80 ഗ്രാമിന് 99 രൂപയും.