കുവൈത്ത് സിറ്റി: പ്രവാസിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം കവർന്ന സംവത്തിൽ ഒളിവിൽപോയ 12 പേർക്കെതിരെ കേസെടുത്ത് പൊലീസ്. കുവൈത്തിലെ ജലീബ് അൽ ഷുയൂഖിലാണ് പ്രവാസിക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തിൽ 12 പേരടങ്ങുന്ന സംഘം തന്നെ ബലമായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി മർദിച്ചെന്നും പണം കവർന്നെന്നും കാണിച്ച് ഈജിപ്ഷ്യൻ പ്രവാസിയാണ് പൊലീസിൽ പരാതി നൽകിയത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്..
തന്നെ പരിചയമില്ലാത്ത 12 പേരാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതിക്കാരന്റെ മൊഴി. ജലീബ് അൽ ഷുയൂഖ് മേഖലയിലേക്ക് കൊണ്ടുപോയ സംഘം മർദിച്ച ശേഷം കൈവശമുണ്ടായിരുന്ന 840 കുവൈത്തി ദിനാർ മോഷ്‌ടിച്ച് കടന്നുകളഞ്ഞതായും ഇയാൾ പൊലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ജലീബ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകുകയായിരുന്നു.
ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനും സംഘത്തിലെ അംഗങ്ങളെ തിരിച്ചറിയാനുമാണ് അന്വേഷണം. പരാതിക്കാരന് പ്രതികളുമായി നേരത്തെ പരിചയമുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. പണം കവർന്നത് മാത്രമാണോ ആക്രമണത്തിന്റെ ലക്ഷ്യമെന്നും മറ്റേതെങ്കിലും കാരണമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ അധികൃതർ ശക്തമാക്കിയിട്ടുണ്ട്.