തിരുവനന്തപുരം: സിപിഐയുമായി വീണ്ടും ചര്‍ച്ചകളുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയില്‍ സിപിഐയും സിപിഐഎമ്മും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കെയാണ് വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി ടി.പി. രാമകൃഷ്ണന്‍ രംഗത്ത് വന്നത്.
നിലവിലുള്ള ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ വഷളാക്കാതെ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും നേതാക്കള്‍ പ്രസ്താവനകളില്‍ സംയമനം പാലിക്കണമെന്നും ടി.പി. രാമകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. പിണറായി വിജയന്റെ പ്രസ്താവന മുന്‍പത്തെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും, ഇക്കാര്യത്തില്‍ സിപിഐഎമ്മിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ ഇനി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നും ചര്‍ച്ചയെല്ലാം നേരത്തെ അവസാനിച്ചതാണെന്നുമായിരുന്നു നേരത്തേ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാട്. ഇതിന് നേര്‍വിരുദ്ധമായ സമീപനമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിപിഐ നേതാവ് സി. ദിവാകരന്റെ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകാം എന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐഎമ്മിന് തന്നെ ആണെന്നും, സ്പീക്കര്‍ക്ക് നല്‍കാനുള്ള കത്തില്‍ നിര്‍ദ്ദേശിക്കുന്നത് സിപിഐഎം നേതാവിന്റെ പേരായിരിക്കുമെന്നും പിണറായി വിജയന്‍ തുറന്നടിച്ചതോടെയാണ് മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ പ്രകടമായത്.
ഉപനേതാവ് പദവിക്കായി അവകാശവാദമുന്നയിച്ചിരുന്ന സിപിഐ ഇതിനെതിരെ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. മുന്നണി മര്യാദകള്‍ പോലും പാലിക്കാതെ പ്രതിപക്ഷ നേതാവ് പരസ്യമായി ഈ ആവശ്യം തള്ളിക്കളഞ്ഞത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മറ്റ് നേതാക്കളും രംഗത്തെത്തിയിരുന്നു. പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ സത്യന്‍ മൊകേരി ലേഖനം എഴുതുകയും ചെയ്തിരുന്നു.
ഇത് സിപിഐഎം നേതൃത്വത്തെയും ചൊടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണം സിപിഐഎം നേതാക്കളായ സി.എന്‍. മോഹനന്‍, വി. ശിവന്‍കുട്ടി എന്നിവരും മറുപടിയുമായി രംഗത്ത് വന്നിരുന്നു. ഡിവൈഎഫ്‌ഐ – എഐവൈഎഫ് നേതാക്കളും കൂടി പരസ്യ വാഗ്വാദങ്ങളില്‍ പങ്കുചേര്‍ന്നതോടെ വിഷയം മുന്നണിക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.