കെ.പി.സി.സി. അധ്യക്ഷന്‍: ഹൈക്കമാന്‍ഡ്‌ പരിഗണനയില്‍ കെ.സി. വേണുഗോപാലും

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടുത്ത വലിയ രാഷ്‌ട്രീയ നീക്കത്തിന്‌ കളമൊരുങ്ങുന്നതായി സൂചന. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കെ.പി.സി.സി. അധ്യക്ഷനാക്കാനുള്ള നീക്കം ഹൈക്കമാന്‍ഡ്‌ തലത്തില്‍ സജീവമായതായി വിവരം. കേരള രാഷ്‌ട്രീയത്തിലേക്ക്‌ തിരിച്ചെത്താനുള്ള കെ.സിയുടെ ആഗ്രഹത്തിന്‌ ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയതായും കോണ്‍ഗ്രസ്‌വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പുതിയ കെ.പി.സി.സി. അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ അസാധാരണമായ കാലതാമസം നേരിട്ടതിനു പിന്നില്‍ കെ.സി. വേണുഗോപാലിന്റെ പേര്‌ പരിഗണിക്കുന്നതുകൊണ്ടാണെന്നാണു വിവരം.

അധ്യക്ഷപദവിക്കായി നിരവധിനേതാക്കള്‍ രംഗത്തെത്തിയതോടെ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനു കഴിയാതെവന്നു. ഇതോടെ പൊതുസ്വീകാര്യനെന്ന നിലയിലാണ്‌ വേണുഗോപാലിന്റെ പേര്‌ ഉയര്‍ന്നതെന്നാണു സൂചന. കൊടിക്കുന്നില്‍ സുരേഷ്‌, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍, ആന്റോ ആന്റണി, മാത്യു കുഴല്‍നാടന്‍, കെ.സി. ജോസഫ്‌, ജോസഫ്‌ വാഴയ്‌ക്കന്‍ തുടങ്ങിയവരുടെ പേരുകളാണ്‌ ഹൈക്കമാന്‍ഡിന്റെ പരിഗണനയില്‍ വന്നത്‌.

അതേസമയം, വര്‍ഷങ്ങളായി ദേശീയതലത്തില്‍ പാര്‍ട്ടിയിലെ നിര്‍ണായകപദവി വഹിക്കുന്ന കെ.സി. വേണുഗോപാലിന്റെ കേരളത്തിലേക്കുള്ള മടക്കം സംസ്‌ഥാന കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ദിശ മാറ്റിയേക്കും. കേരള രാഷ്‌ട്രീയത്തിലേക്ക്‌ മടങ്ങണമെന്ന ആഗ്രഹം കെ.സിക്കുണ്ടായിരുന്നുവെന്നാണ്‌ അദ്ദേഹത്തോടടുത്തവൃത്തങ്ങള്‍ വ്യക്‌തമാക്കുന്നത്‌. ദേശീയ സംഘടനാ ചുമതലകള്‍ കാരണം ഇതുവരെ അതിന്‌ സാഹചര്യമൊരുങ്ങിയിരുന്നില്ല.
ഇപ്പോള്‍, കെ.പി.സി.സി. അധ്യക്ഷ സ്‌ഥാനത്തിലൂടെ അതിനുള്ള വഴിയാണ്‌ തുറക്കുന്നതെന്നാണ്‌ വിലയിരുത്തല്‍. കേരളാ മുഖ്യമന്ത്രിയാകണമെന്ന കെ.സി. വേണുഗോപാലിന്റെ രാഷ്‌ട്രീയ ആഗ്രഹം നേരത്തേതന്നെ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തില്‍ ചര്‍ച്ചയായിട്ടുള്ളതാണ്‌. എന്നാല്‍, ആ മോഹം സഫലമാകാത്തതില്‍ അദ്ദേഹത്തിന്‌ കടുത്ത അതൃപ്‌തിയുണ്ടായിരുന്നുവെന്നും സൂചനകളുണ്ടായിരുന്നു.

കെ.പി.സി.സി. അധ്യക്ഷനായാല്‍ സംസ്‌ഥാന കോണ്‍ഗ്രസിന്റെ സംഘടനാ നിയന്ത്രണം പൂര്‍ണമായി കെ.സിയുടെ കൈയിലെത്തും. തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍, സംഘടനാ പുനഃസംഘടന, സ്‌ഥാനാര്‍ഥി നിര്‍ണയം തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ അധ്യക്ഷന്‌ വലിയ സ്വാധീനമുണ്ട്‌. കെ.സി. വേണുഗോപാല്‍ കെ.പി.സി.സി. അധ്യക്ഷനായാല്‍ സംസ്‌ഥാന കോണ്‍ഗ്രസിലെ നിലവിലെ അധികാരസമവാക്യങ്ങളിലും മാറ്റമുണ്ടാകും. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുമായുള്ള രാഷ്‌ട്രീയ ഏകോപനവും അധികാര സന്തുലനവും രൂപപ്പെടേണ്ടിവരും.

സംഘടനയെ താഴെത്തട്ടില്‍ ശക്‌തിപ്പെടുത്തുക, വിഭാഗീയത നിയന്ത്രിക്കുക, നേതാക്കളെ ഏകോപിപ്പിക്കുക തുടങ്ങിയവയാണ്‌ പുതിയ അധ്യക്ഷന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍. കെ.സി. കേരളത്തിലേക്ക്‌ മടങ്ങുകയാണെങ്കില്‍ എ.ഐ.സി.സിയിലെ സംഘടനാ ചുമതലകളിലും മാറ്റമുണ്ടാകാനിടയുണ്ട്‌. ഏഴു പേരുടെ മത്സരത്തിനൊടുവില്‍ എട്ടാമന്‍ കെ.പി.സി.സി. അധ്യക്ഷനായാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ അടുത്ത രാഷ്‌ട്രീയ അധ്യായത്തിന്റെ തുടക്കമാകും.

Leave a Reply

Your email address will not be published. Required fields are marked *