7.5 കോടി രൂപ എവിടെ? പഞ്ചാബ് നാഷണൽ ബാങ്കിൽ ഞെട്ടിക്കുന്ന ക്രമക്കേട്; യഥാർത്ഥ പണത്തിന് പകരം കള്ളനോട്ടുകൾ

ലക്‌നൗ: ഉത്തർപ്രദേശ് സഹാരൻപൂരിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ വിനിമയത്തിനായി സൂക്ഷിച്ചിരുന്ന കറൻസിയിൽ​ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തൽ. ഏകദേശം 7.4 കോടി രൂപയ്ക്ക് പകരം കള്ളനോട്ടുകൾ വച്ചതായാണ് കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് ബാങ്കിന്റെ ആഭ്യന്തര സുരക്ഷയെക്കുറിച്ചും പണം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും ഗുരുതര ചോദ്യങ്ങളാണ് ഉയരുന്നത്.
സംഭവം പുറത്തുവന്നതോടെ ബാങ്ക് അധികൃതരും അന്വേഷണ ഏജൻസികളും പരിശോധന ശക്തമാക്കി. യഥാർത്ഥ നോട്ടുകൾക്ക് പകരം കളളനോട്ടുകൾ എങ്ങനെ എത്തിച്ചുവെന്നും ഇതിന് പിന്നിൽ ആരൊക്കെയാണെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാർക്കും സ്വകാര്യ വ്യക്തികൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ കൃത്യമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ (എസ്ഐടി)​ രൂപീകരിച്ചു. ബാങ്കിന്റെ കൈവശമുണ്ടായിരുന്ന പണത്തിന്റെ പരിശോധനയ്ക്കിടെയാണ് യഥാർത്ഥ നോട്ടുകൾക്ക് പകരം കള്ളനോട്ടുകളാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്. ഇത്രയും വലിയ തുകയിലുണ്ടായ ക്രമക്കേടിന് കാരണം ബാങ്കിന്റെ സുരക്ഷാ വീഴ്ചയാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
ബാങ്ക് സൂക്ഷിക്കുന്ന പണത്തിന്റെ സുരക്ഷ,​ പരിശോധനാ നടപടികൾ,​ ബാങ്ക് ജീവനക്കാരുടെ പങ്ക് എന്നിവ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. കള്ളനോട്ടുകൾ എവിടെനിന്നാണ് എത്തിയത്, യഥാർത്ഥ പണം എവിടേക്ക് മാറ്റി തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. നടപടി പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതിനെത്തുടർന്ന് വലിയ ആശങ്കയിലാണ് ബാങ്കിംഗ് മേഖല.

Leave a Reply

Your email address will not be published. Required fields are marked *