ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ പരാജയപ്പെട്ടതിന് പിന്നാലെ നായകൻ ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം ബാസിത് അലി. പ്രതികൂല സാഹചര്യങ്ങളിൽ മികച്ച പ്രകടനം നടത്താൻ ബാബറിന് കഴിയുന്നില്ലെന്നും ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും പിന്തുണ മാത്രമാണ് ബാബറിനെ ലോകോത്തര താരമാക്കി ഉയർത്തുന്നതെന്നും ബാസിത് ആരോപിച്ചു. ‘ദ ഗെയിം പ്ലാൻ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2026ൽ എട്ട് ടെസ്റ്റുകളിൽ നിന്ന് 322 റൺസ് നേടിയിട്ടുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ബാബർ സെഞ്ച്വറി നേടിയിട്ട് ഏകദേശം നാല് വർഷമായി. കടുത്ത സാഹചര്യങ്ങളിൽ ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തിടത്തോളം ബാബറിനെ പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്നും ബാസിത് പറഞ്ഞു.
‘അവർ പെട്ടെന്നല്ല മഹാന്മാരായ താരങ്ങളായത്. ഞാൻ പറയുന്നത് സച്ചിൻ ടെണ്ടുൽക്കറെക്കുറിച്ചല്ല. എന്റെ രാജ്യത്തെ താരങ്ങളെക്കുറിച്ചാണ്. പ്രതികൂല സാഹചര്യങ്ങളിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്ത് കാര്യം? ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും നിങ്ങളൊക്കെ വലിയ താരമായിരിക്കാം. ഞാൻ ബാബറിന്റെ കാര്യമാണ് പറയുന്നത്.
നാല് വർഷമായി അദ്ദേഹം ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടില്ല. എപ്പോഴാണ് അത് സംഭവിക്കുക? ഇത് വേദനിപ്പിക്കുന്ന കാര്യമാണ്. രാജ്യത്തെ മുഴുവൻ ബാറ്റിംഗും നിങ്ങളെ ആശ്രയിക്കുമ്പോൾ, മോശം ഷോട്ട് കളിച്ച് പുറത്താകാതിരിക്കുകയെങ്കിലും വേണം,’- ബാസിത് പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന പരമ്പരയിൽ പാകിസ്ഥാന്റെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു ബാബർ. രണ്ട് അർദ്ധസെഞ്ച്വറികളടക്കം 193 റൺസായിരുന്നു അദ്ദേഹം നേടിയത്. എന്നാൽ പരിക്കിനെ തുടർന്ന് ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റ് നഷ്ടമായ ബാബറിന് ലോർഡ്സിലെ രണ്ടാം ടെസ്റ്റിൽ തിളങ്ങാനായില്ല. മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും എട്ട്, ആറ് എന്നിങ്ങനെയായിരുന്നു ബാബറിന്റെ സ്കോറുകൾ.
മുമ്പ് ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോഡാണ് ബാബറിനുണ്ടായിരുന്നത്. ആറ് ഇന്നിംഗ്സുകളിൽ മൂന്ന് അർദ്ധസെഞ്ച്വറികളെങ്കിലും താരം നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ആകെ 14 ഇന്നിംഗ്സുകളിൽ ബാബർ ഏഴ് മത്സരങ്ങളിൽ അർദ്ധസെഞ്ച്വറിയോ സെഞ്ച്വറിയോ നേടിയിട്ടുണ്ട്. എന്നാൽ ലോർഡ്സിലെ മോശം പ്രകടനത്തോടെ ബാബറിന്റെ നിലവിലെ പ്രകടനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
‘ടെസ്റ്റിൽ ബാബർ സെഞ്ച്വറി നേടിയിട്ട് നാല് വർഷം, ആരാധകരുടെ കണ്ണിൽ മാത്രം ലോകോത്തര താരം’