പൂനെ: പുതിയ കാർ വാങ്ങിയതിന്റെ ആഘോഷമായി ഹൈവേയിൽ വാഹനങ്ങൾ നിർത്തി റീൽ ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് നടപടി. മഹീന്ദ്ര ബിഇ-6 ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോഗിച്ച് തിരക്കേറിയ റോഡിൽ ഗതാഗതം തടസപ്പെടുത്തി ചിത്രീകരണം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി.
ഓഗസ്റ്റ് 27ന് വൈകിട്ട് 4.15ഓടെയാണ് സംഭവം നടന്നത്. പൂനെ-ബെംഗളൂരു ഹൈവേയിൽ വാകഡിലെ സഹ്യാദ്രി മഹീന്ദ്ര ഷോറൂമിനും ഭുജ്ബൽ ചൗക്കിനുമിടയിലുള്ള തിരക്കേറിയ ഭാഗത്തായിരുന്നു വാഹനങ്ങളുടെ റീൽ ചിത്രീകരണം. പുതിയതായി വാങ്ങിയ കറുത്ത നിറത്തിലുള്ള . മഹീന്ദ്ര ബിഇ-6നൊപ്പം ടൊയോട്ട ഫോർച്യൂണർ ഉൾപ്പെടെയുള്ള വാഹനങ്ങളും സംഘത്തിലുണ്ടായിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളിൽ മുൻഭാഗത്ത് വലിയ മാല ചാർത്തിയ മഹീന്ദ്ര ബിഇ-6 ഹൈവേയിലൂടെ സഞ്ചരിക്കുന്നതായി കാണാം. ടൊയോട്ട ഫോർച്യൂണറും നിരവധി എസ്‌യുവികളും മറ്റ് വാഹനങ്ങളും ഉൾപ്പെട്ട വാഹനവ്യൂഹമാണ് റോഡിലൂടെ സഞ്ചരിച്ചത്. റീൽ ചിത്രീകരിക്കാനും ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താനും വാഹനങ്ങൾ ഹൈവേയിൽ മനഃപൂർവം വേഗം കുറയ്ക്കുകയും ചില ഘട്ടങ്ങളിൽ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസിന് പരാതി ലഭിച്ചത്. ഇതോടെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും റോഡിലെ ഗതാഗതം തടസപ്പെടുകയും ചെയ്തു.
സംഭവത്തിൽ മഹീന്ദ്ര ബിഇ-6ന്റെ ഉടമയെയും അജയ് സംഭാജി യാദവ് എന്നയാളെയും ഭാവ്ധൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ടൊയോട്ട ഫോർച്യൂണറുകളുടെ ഡ്രൈവർമാരെയും റീൽ ചിത്രീകരിക്കാൻ നിയോഗിച്ച ഫോട്ടോഗ്രാഫറെയും ഉൾപ്പെടെ മറ്റ് ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗതാഗതത്തിനും പൊതുസുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുന്ന തരത്തിൽ ഹൈവേയിൽ വാഹനങ്ങൾ നിർത്തുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തെന്ന ആരോപണമാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്നത്. റീൽ ചിത്രീകരണത്തിന് ഉപയോഗിച്ച മഹീന്ദ്ര ബിഇ-6-ഉം പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.
പുതിയ കാർ വാങ്ങി; പിന്നാലെ ഹൈവേയിൽ ‘ഷോ’! റീൽ ചിത്രീകരണത്തിന് ഒടുവിൽ പൊലീസിന്റെ പൂട്ട്