കൊച്ചി: കൊച്ചി തൃക്കാക്കരയിലെ ഭാരത് മാതാ കോളജില്‍ മോർഫിങ് പരാതി. കോളജ് വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി. ബി.ബി.എ വിദ്യാർഥി ശ്രീഹരിക്കെതിരെയാണ് പരാതി ഉയര്‍ന്നത്.
അശ്ലീല ഫോട്ടോകൾ ടെലഗ്രാമിലൂടെയും ഇൻസ്റ്റയിലൂടെയും മോർഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ കോളജിൽ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു. കോളജ് പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്.
ശ്രീഹരിയുടെ ഫോണിൽ മോർഫിങ് ചിത്രങ്ങൾ കണ്ട് ബോധ്യപ്പെട്ടിരുന്നുവെന്നും ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചതെന്നും കോളജ് പ്രിൻസിപ്പൽ ഡോ. സൗമ്യ പ്രതികരിച്ചു. പൂർവ വിദ്യാർഥി അധ്യാപികക്ക് വിവരം നൽകുകയും അടുത്തദിവസം തന്നെ മാനേജ്മെന്റ് പരാതി പരിശോധിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വിദ്യാർഥിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു. സംഭവത്തില്‍ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തണമെന്നും ഡോ. സൗമ്യ ആവശ്യപ്പെട്ടു.