കോഴിക്കോട്: സംസ്ഥാനത്തെ മന്ത്രിമാർക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐഐഎംകെ) സംഘടിപ്പിക്കുന്ന ശില്പശാല ആരംഭിച്ചു. ‘റീ ഇമാജിനിംഗ് കേരളം’ എന്ന പേരിൽ ദ്വിദിന ശില്പശാലയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഐഐഎംകെ ക്യാമ്പസിൽ ഇന്നും നാളെയുമാണ് പരിപാടി നടക്കുന്നത്. ആകെ പത്ത് മണിക്കൂറാണ് പരിശീലനം നൽകുന്നത്.
മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഓഫീസ് ഒഫ് ദി സെക്രട്ടറി ഒഫ് ഡിഫൻസ് (ഒഎസ്‌ഡി), സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ തുടങ്ങിയവർ പങ്കെടുക്കും. ഐഐഎംകെ അദ്ധ്യാപകരും രാജ്യാന്തര വിദഗ്ദ്ധരുമാണ് സെഷനുകൾ നയിക്കുന്നത്.
ഇന്നുരാവിലെ ഒൻപതിന് മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യദിന പരിപാടികൾക്ക് ഉദ്ഘാടനം കുറിച്ചു. വികസന നേട്ടങ്ങൾ, കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങൾ, ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കണോമി, സാമ്പത്തികം, ധനകാര്യം, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിന്റെ ആഗോള ബ്രാൻഡിംഗ് തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.
ഇത് രണ്ടാം തവണയാണ് കേരള മന്ത്രിസഭയ്ക്കായി ഐഐഎംകെ ശില്പശാല സംഘടിപ്പിക്കുന്നത്. 2011ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ മന്ത്രിസഭയ്ക്കായി ഏകദിന പരിപാടി സംഘടിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി രണ്ടുദിവസത്തെ ക്ളാസ്; പത്തുമണിക്കൂർ പരിശീലനം