പാലാ ∙ കഞ്ചാവുമായി കാറിലെത്തിയ സംഘം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ ചക്രം കാലിൽ കയറി പൊലീസുകാരന്റെ കാലിനു പരുക്കേറ്റു. സംഭവത്തിൽ ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ ഷാഹിദ് (29), തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ (33), എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാറിൽനിന്ന് അരക്കിലോയോളം കഞ്ചാവ് പിടികൂടി. പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർ എം.എസ്.അഭിലാഷ് (38) ചികിത്സയിലാണ്. കാലിന് ഒടിവും ചതവുമുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു സമാന്തര റോഡിൽ ആർവി ജംക്‌ഷനിലാണു സംഭവം. ‘തൂഫാന്റെ’ ഭാഗമായി പാലാ പൊലീസും ഡാൻസാഫ് സംഘവും വാഹനപരിശോധന നടത്തുകയായിരുന്നു. വൈക്കം റോഡിൽ നിന്നെത്തിയ കാർ പൊലീസ് സംഘത്തെ കണ്ട് വേഗം കുറച്ചു നിർത്തിയിടുകയും പിന്നീടു വേഗത്തിൽ മുന്നോട്ടെടുക്കുകയും ചെയ്തു. ഓടിമാറിയ അഭിലാഷ് റോഡിലേക്ക് വീഴുകയായിരുന്നു.
ഇതിനിടയിൽ കാർ പിന്നോട്ടെടുത്തു. തുടർന്നു കാറിന്റെ പിൻചക്രം അഭിലാഷിന്റെ ഇടതുകാലിലൂടെ കയറിയിറങ്ങുകയായിരുന്നു. മറ്റു വാഹനങ്ങളും നാട്ടുകാരും പൊലീസും ചേർന്നു കാർ തടഞ്ഞുവച്ചു. യുവാക്കളോടു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ചില്ലുകൾ കയറ്റിയിട്ട് അകത്തുതന്നെ ഇരിക്കുകയായിരുന്നു. പൊലീസ് ബലം പ്രയോഗിച്ച് ചില്ലുകൾ തകർത്തശേഷം ലോക്ക് തുറന്നാണു യുവാക്കളെ പുറത്തിറക്കിയത്. പരിശോധനയിൽ കാറിൽ കഞ്ചാവ് കണ്ടെത്തി. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമംഗമാണ് അഭിലാഷ്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.