.ഡി നടപടി നിയമാനുസൃതം; കൈമാറിയ വിവരങ്ങൾ അവഗണിക്കാനാകില്ല, കേസെടുക്കേണ്ടത് സംസ്ഥാന പൊലീസ്

കൊച്ചി∙ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ ടി.വീണ വഴി സിഎംആർഎൽ– എക്സാലോജിക് ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കാട്ടിയും അന്വേഷണത്തിനു ശുപാർശ ചെയ്തും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകിയിരിക്കുകയാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് അനുസരിച്ചാണ്, ഇ.ഡിക്ക് ഇങ്ങനെ കത്തയയ്ക്കാൻ അധികാരം ലഭിക്കുന്നത്. ഈ വ്യവസ്ഥ പ്രകാരം, കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച കേസന്വേഷണത്തിനിടെ ശേഖരിക്കുന്ന തെളിവുകളും വിവരങ്ങളും വച്ച് മറ്റു നിയമങ്ങൾ ലംഘിക്കപ്പെട്ടതായി തോന്നിയാൽ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുള്ള ബാധ്യത ഇ.ഡിക്കുണ്ട്. ഇവിടെ, അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യങ്ങൾ നടന്നതായി തോന്നിയാൽ സംസ്ഥാന പൊലീസിനെ അക്കാര്യം അറിയിക്കാനുള്ള ബാധ്യതയാണ് ഇ.ഡിക്കു വന്നിരിക്കുന്നത്. ഈ നടപടിക്ക് നിയമപരമായ അടിത്തറയുണ്ട്.

കേസെടുക്കണോ എന്നത് പരിശോധിക്കണമെന്നു മാത്രമേ ഇ.ഡിക്കു പറയാൻ കഴിയൂ. നിർബന്ധമായും കേസെടുക്കണമെന്ന് ആവശ്യപ്പെടാനാകില്ല. കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു സംസ്ഥാന പൊലീസും സർക്കാരുമാണ്. അതേസമയം, ഒരു കേന്ദ്ര ഏജൻസി, കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് കൈമാറിയ വിവരങ്ങൾ അവഗണിക്കാൻ സാധാരണ നിലയ്ക്ക് സംസ്ഥാന പൊലീസ് മേധാവിക്കോ സർക്കാരിനോ കഴിയില്ല.ഇ.ഡി നൽകിയ വിവരങ്ങൾക്കും തെളിവുകൾക്കും പുറമേ കൂടുതൽ അന്വേഷണവും വിവരശേഖരണവും തെളിവുശേഖരണവും വേണമെന്നു തോന്നിയാൽ സംസ്ഥാന സർക്കാരിനു കൂടുതൽ അന്വേഷണം നടത്താം. മറിച്ച്, കിട്ടിയ തെളിവുകളും വിവരങ്ങളും തന്നെ പര്യാപ്തമാണെങ്കിൽ അവയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *