തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയ ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദത്തില്‍ എംഎല്‍എ രമ്യാഹരിദാസിന് എതിരേ കടുത്ത നടപടി ഉണ്ടായേക്കില്ല. എംഎല്‍എ യ്ക്ക് പരസ്യ താക്കീത് നല്‍കി പ്രശ്‌നം അവസാനിപ്പിക്കാനാണ് കെ.പി.സി.സി. യുടെ ആലോചന. എംഎൽഎയെ താക്കീത് ചെയ്യണം, പാർട്ടി പദവിയിൽ നിന്ന് മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ എതിർചേരി ഉയർത്തുന്നുണ്ട്.
സംഭവത്തില്‍ എംഎം ഹസന്‍ കമ്മീഷന്‍ ഇന്ന് അന്തിമറിപ്പോര്‍ട്ട് നലകും. അത് അനുസരിച്ചായിരിക്കും അന്തിമതീരുമാനം. ഇക്കാര്യത്തില്‍ നടപടി തീരുമാനിക്കേണ്ടത് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫാണ്. അതേസമയം എംഎല്‍എ കൂടിയായ രമ്യാ ഹരിദാസിന് എതിരേ എടുക്കുന്ന കടുത്ത നടപടി പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് പാര്‍ട്ടി നേതൃത്വവും വലിയിരുത്തുന്നത്. രമ്യയ്ക്ക് എതിരേ നടപടി വേണ്ടെന്ന നിലപാടാണ് മിക്കവാറും നേതാക്കള്‍ക്കും. വിവാദനായകന്‍ സജിത്തിനെതിരേയും നടപടിയില്ല.
രമ്യഹരിദാസിനൊപ്പം വിവാദത്തില്‍ തലയിട്ട സജിത്ത് പുത്തന്‍പാലത്തിനെതിരേയും കടുത്ത നടപടി ഉണ്ടായേക്കില്ലെന്നാണ് സൂചനകള്‍. പാര്‍ട്ടിയെ വെല്ലുവിളിച്ച രമ്യ കെപിസിസി കടുപ്പിച്ചതോടെയാണ് അനുനയ പാതയിലേക്കെത്തിയത്. ഇന്നലെ എം എം ഹസ്സന്‍ സമിതിക്ക് മുന്നിലെത്തി രമ്യ താന്‍ അച്ചടക്കമുള്ള പാര്‍ട്ടിക്കാരിയാണെന്ന് വിശദീകരിച്ചിരുന്നു. നേരത്തേ പാളയംപ്രദീപാണ് വിഷയം ഉണ്ടാക്കിയതെന്നാണ് പ്രാദേശികഘടകം പറഞ്ഞത്.
സ്റ്റാഫില്‍ പ്രദീപിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ കത്ത് നൽകിയതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്. പ്രദീപിനെ എന്തായാലും ഇനി സ്റ്റാഫാക്കാൻ നേതൃത്വം അനുവദിക്കില്ല. നിയമനം ആവശ്യപ്പെട്ട് ഇതുവരെ രമ്യ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടില്ല.
ചിറയിന്‍കീഴ് കയ്യാങ്കളി: സജിത്തിനെതിരേ നടപടിയുണ്ടാകില്ല ; രമ്യാഹരിദാസിന് പരസ്യ ശാസന നല്‍കിയേക്കും