തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന് ശുപാർശ ചെയ്തുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ( ഇഡി) കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ. പുറത്തുവന്നതിനെക്കാൾ വലിയ തുകയുടെ ഇടപാട് നടന്നുവെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം. അതുകൊണ്ടാണ് നിയമപരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചതെന്നും സൂചനയുണ്ട്. പിണറായിക്കെതിരെ കേസ് എടുക്കേണ്ടിവരുമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. പക്ഷേ തീരുമാനം തിടുക്കത്തിൽ ഉണ്ടാകില്ല.
അതേസമയം, പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ഇഡി റിപ്പോർട്ട് തള്ളിക്കളയില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ഇഡി നിർദ്ദേശം നിയമപരമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വയം ന്യായീകരിക്കാൻ മാത്രമാണ് സിപിഎം ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ഇഡി നൽകിയ റിപ്പോർട്ടാണെന്ന ഒറ്റക്കാരണം കൊണ്ട് മാസപ്പടി കേസിലെ വിവരങ്ങൾ തള്ളിക്കളയില്ല. കൃത്യമായ നിയമപരിശോധന നടത്തും. കേന്ദ്ര ഏജൻസി തെളിവുകൾ സഹിതമാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ സെക്ഷൻ 66 (2) പ്രകാരം നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് കത്തുനൽകിയത്. ഇഡി കൈമാറിയ തെളിവുകൾ അടക്കമുള്ള കത്ത് നിയമപരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്. കൂടുതൽ ഗുരുതരമായ കാര്യങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. നിയമപരമായ പരിശോധന നടക്കുന്നതിനാൽ പുറത്തുപറയുന്നത് ശരിയല്ല. രാഷ്ട്രീയ പാർട്ടികൾ വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നും സംഭാവന വാങ്ങാറുണ്ട്. ഈ കേസ് അങ്ങനെയല്ല. അതിനപ്പുറമുള്ള കേസുകൾ ഇഡി നൽകിയ കത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുറത്തുവന്നതിനെക്കാൾ വലിയ തുകയുടെ ഇടപാട് നടന്നു, പിണറായിക്കെതിരായ ഇഡിയുടെ കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ