കോഴിക്കോട്: വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുവയസുകാരനടക്കം നാല് പേർക്ക് കടിയേറ്റു. ബീഹാർ സ്വദേശിയുടെ മൂന്നുവയസുള്ള മകനെയാണ് തെരുവുനായ കടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത്. നാട്ടുകാർ ചേർന്ന് നായയെ തുരത്തിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രദേശവാസികളായ മൂന്ന് പേർക്ക് കൂടി നായയുടെ കടിയേറ്റത്.
രാവിലെ നടക്കാനിറങ്ങിയ മൊയ്ദുവിനാണ് ആദ്യം നായയുടെ കടിയേറ്റത്. തുടർന്ന് മൂന്ന് പേരെ കൂടി ആക്രമിച്ച ശേഷമാണ് അതിഥിത്തൊഴിലാളിയുടെ മകനെ നായ കടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കടിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോകാനാണ് നായ ശ്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വടികൊണ്ട് അടിച്ചും കല്ലെറിഞ്ഞുമാണ് നായയെ തുരത്തിയത്. തുടർന്ന് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
നായയുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് പേരെയും ഉടൻ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
മൂന്നുവയസുകാരനെ കടിച്ചുവലിച്ച് കൊണ്ടുപോകാൻ ശ്രമിച്ച് തെരുവുനായ; രക്ഷിക്കാനെത്തിയ മൂന്ന് പേർക്കും കടിയേറ്റു