ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ല, അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി സോനം വാങ്ചുക്ക്; പ്രതിഷേധം ശക്തമാക്കി സിജെപി

ദില്ലി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള കോക്‌റോച്ച് ജനത പാര്‍ട്ടി (സി ജെ പി) യുടെ പ്രതിഷേധം നിരാഹാര സമരത്തിലേക്ക് കടന്നു. സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കുമടക്കമുള്ളവര്‍ ദില്ലിയില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സോനം വാങ്ചുക്ക് സമരവേദിയിലെത്തിയത്. നിരാഹാര സമരം തുടങ്ങുന്നതിന് മുന്നോടി ആയി അഭിജിത് ദിപ്‌കെ അടക്കമുള്ളവര്‍ സോനം വാങ് ചുക്കിനൊപ്പം രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തി. ഹരിയാനയില്‍ നിന്നും സമരത്തിന് പിന്തുണ അറിയിച്ച് എത്തിയ കര്‍ഷക നേതാക്കള്‍ അഭിജിത്തിനെ തലപ്പാവ് അണിയിച്ച് ആദരിച്ചു. സമരത്തില്‍ വരുന്നത് തടയാന്‍ പലരെയും വീട്ടില്‍ പൊലീസ് തടഞ്ഞു വച്ചെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ജയ്പൂരില്‍ സ്‌കൂളിലെ പീഡനം കാരണം ആത്മഹത്യ ചെയ്ത അമൈറയുടെ കുടുംബവും ചടങ്ങില്‍ സംസാരിച്ചു. ഇന്ന് കുട്ടിയുടെ പിറന്നാള്‍ ആണെന്ന് കുടുംബം ഓര്‍മ്മിപ്പിച്ചു. നീതിക്ക് വേണ്ടി തെരുവില്‍ ഇറങ്ങേണ്ട ഗതികേട് ആണ് രാജ്യത്ത് എന്ന് കുടുംബം ചൂണ്ടിക്കാട്ടി. ജന്തര്‍ മന്തറിലെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് അഭിജിത് ദിപ്‌കെ വ്യക്തമാക്കി. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി അല്ലാതെ മറ്റൊരു സമവായത്തിനും സി ജെ പി ഇല്ലെന്നും അദ്ദേഹം വിവരിച്ചു.
ഒന്‍പതാം നാള്‍ സമരം ശക്തമാകുന്നു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സി ജെ പി കഴിഞ്ഞ ഒന്‍പത് ദിവസമായി ജന്തര്‍ മന്തിറില്‍ സമരം തുടരുകയായിരുന്നു. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് അടക്കമുള്ളവര്‍ സമര വേദിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ജൂണ്‍ 27 നകം രാജിവെച്ചില്ലെങ്കില്‍ 28 മുതല്‍ നിരാഹാരം തുടങ്ങുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. സോനം വാങ്ചുക് എത്തിയതോടെ സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് സി ജെ പി കണക്ക് കൂട്ടല്‍. സി ജെ പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തില്‍ ‘പ്രധാന്‍ ഗോ ബാക്ക്’ എന്ന പേരില്‍ സമരം വിപുലമാക്കാനും സി ജെ പി നീക്കമുണ്ട്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി കര്‍ഷകരും, ഇടതുപക്ഷ വനിത സംഘടനകളും, വിദ്യാര്‍ത്ഥി സംഘടനകളും കഴിഞ്ഞ ദിവസങ്ങളില്‍ സമര വേദിയില്‍ എത്തിയിരുന്നു. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കുക, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് 1 കോടി സഹായധനം നല്‍കുക എന്ന ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് സി ജെ പി സമരം തുടരുന്നത്. പ്രതിഷേധത്തിന് എത്തുന്ന ആളുകള്‍ എണ്ണം ദിവസേന കുറഞ്ഞു വരുകയാണെങ്കിലും അവധി ദിനമായതിനാല്‍ ഇന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാമൂഹിക പ്രവര്‍ത്തകരും കൂടുതയാലി എത്തിയിട്ടുണ്ടെന്നാണ് സി ജെ പി ചൂണ്ടികാട്ടുന്നത്. അതേസമയം സി ജെ പി സമരത്തിന് സോനം വാങ് ചുക്ക് നല്‍കുന്ന പിന്തുണയ്‌ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ലഡാക്കിലെ മുന്‍കാല സമരങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ച പശ്ചാത്തലത്തില്‍, വാങ്ചുക്കിന്റെ ദില്ലിയിലെ ഇടപെടല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം എന്നാണ് ചിലര്‍ ആരോപിക്കുന്നത്. ഒപ്പം സി ജെ പിയുടെ പ്രതിഷേധങ്ങള്‍ കേവലം രാഷ്ട്രീയ നാടകങ്ങള്‍ ആണെന്നും സാമൂഹിക പ്രവര്‍ത്തകനായ വാങ്ചുക്ക് ഇത്തരം രാഷ്ട്രീയ കോമാളിത്തങ്ങളുടെ ഭാഗമാകരുത് എന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഏതായാലും മന്ത്രിയുടെ രാജി എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് ഉറപ്പിക്കുന്ന സി ജെ പി വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം.

 

Leave a Reply

Your email address will not be published. Required fields are marked *