‘പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടല്ല ജയരാജന്റേത്’, തള്ളി ഗോവിന്ദന്‍, ‘വിമതരായി മത്സരിച്ചവര്‍ വര്‍ഗവഞ്ചകര്‍’

തിരുവനന്തപുരം : തെറ്റ് തിരുത്തിയാല്‍ കണ്ണൂരില്‍ പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റ വാദം പൂര്‍ണ്ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടല്ല എം വി ജയരാജന്റെ പ്രതികരണമെന്നും ഓരോരുത്തരും ഓരോ ചാനലില്‍ സംസാരിക്കുന്നതിന് മറുപടി പറയണ്ടതില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ‘പാര്‍ട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാല്‍ ആരെയും തിരിച്ചെടുക്കും. വര്‍ഗ്ഗ വഞ്ചന എന്നതാണ് തെറ്റ്. പക്ഷേ ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാര്‍ട്ടിയെ വഞ്ചിച്ച് പോയവരാണ്. വിമതരായി മത്സരിച്ചവര്‍ വര്‍ഗവഞ്ചകരാണ്. അവരെ വിമര്‍ശിക്കുന്നത് തുടരുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

സിപിഎമ്മിനുള്ളില്‍ വിഭാഗീയതയെന്ന വാര്‍ത്ത ഗോവിന്ദന്‍ തള്ളി. പാര്‍ട്ടിക്കുള്ളില്‍ നേതൃത്വത്തിനെതിരെ എതിര്‍ ചേരി എന്ന വാര്‍ത്ത അസംബന്ധമാണെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

എം വി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്…
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം വി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും പയ്യന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റിയാല്‍ ജയിക്കുമായിരുന്നുവെന്നും എം വി ജയരാജന്‍ കണ്ണൂര്‍ വിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ചെയ്ത തെറ്റ് എന്തെന്ന് ജയരാജന്‍ പറയട്ടെ. എങ്കിലെ മറുപടി പറയാനാകൂവെന്ന് വി കുഞ്ഞികൃഷ്ണന്‍ തിരിച്ചടിച്ചു. താന്‍ പറഞ്ഞത് പാര്‍ട്ടി തിരിച്ചറിഞ്ഞല്ലോ, അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *