തിരുവനന്തപുരം: പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുകയാണെന്നും ഇനിയും കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ദുരന്തങ്ങൾക്ക് യുഗങ്ങളൊന്നും വേണ്ട. നാലോ അഞ്ചോ വർഷം മതിയെന്നാണ് ആശങ്ക-മാധവ് ഗാഡ്ഗിൽ 2013.
കഴിഞ്ഞ ദിവസങ്ങളിൽ വയനാട്, മലപ്പുറം ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഉണ്ടായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഇതിന്റെ തെളിവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അനധികൃത ക്വാറികൾ, കുന്നിടിക്കൽ, കാട് വെട്ടിത്തെളിക്കൽ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയാണ് പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിന് ഏറ്റവും വലിയ ഭീഷണി.
കനത്ത മഴയുടെ സമയത്ത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും സാധാരണ സംഭവമായി മാറിയിരിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും മലയോരത്ത് മണ്ണിടിച്ചിലും ആവർത്തിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളും ചേർന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. ശാസ്ത്രീയമായ പരിസ്ഥിതി ആഘാത പഠനങ്ങളും കർശന നിയന്ത്രണങ്ങളും ഇല്ലാത്ത പദ്ധതികൾ ദുരന്തത്തിന് ആക്കം കൂട്ടുന്നു.