കല്‍പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തിന് സമീപമുണ്ടായ അപകടത്തില്‍ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് പേരെ രക്ഷപ്പെടുത്തി, ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനുമായി എന്‍ഡിആര്‍എഫ് സംഘവും സ്നിഫര്‍ ഡോഗും എത്തിയിട്ടുണ്ട്. കാണാതായവര്‍ മണ്ണിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നാണ് സംശയം.
രക്ഷാപ്രവര്‍ത്തനത്തിനിടെയ മേപ്പാടി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ക്കും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ വയനാട് ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. വയനാട് കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. രണ്ട് ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചു. തുരങ്കപാതയുടെ നിര്‍മാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
കനത്ത മഴ കാരണം നിര്‍മാണ ജോലികള്‍ ഇന്നലെ നിര്‍ത്തിവച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. മന്ത്രിമാരായ ടി. സിദ്ദിഖ്, എപി അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. തുരങ്കപാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമെന്ന് മന്ത്രി ടി. സിദ്ദിഖ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കമ്പനിക്കെതിരെ മുഖ്യമന്ത്രി
‘സംഭവസ്ഥലത്ത് തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്. ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും കഴിഞ്ഞ മാസം 20ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി യോഗം ചേര്‍ന്ന് അടിയന്തരമായി മണ്ണ് നീക്കം ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കരാറുകാര്‍ മന്ത്രിയുടെയും ബന്ധപ്പെട്ട അധികൃതരുടെയും നിര്‍ദേശം പാലിച്ചില്ല.’- വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ വാദങ്ങള്‍ കമ്പനി തള്ളിക്കളഞ്ഞു. അങ്ങനെയൊരു സംഭവമില്ലെന്നും മണ്ണ് കൂട്ടിയിട്ടുവെന്നത് തെറ്റായ വാദമാണെന്നും കമ്പനി അധികൃതര്‍ പ്രതികരിച്ചു.