പോക്സോ കേസിൽ അമ്മയ്ക്കും മക്കൾക്കും 25 വർഷം കഠിനതടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷവും മൂന്ന് മാസവും കഠിനതടവും 5,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വിളയിൽ നെടുമുഴി കുറ്റിയത്തുകുഴി അഭിലാഷ് ഭവനിൽ വിക്കി എന്ന അജേഷ് (25), സഹോദരൻ അഭിലാഷ് (38), ഇവരുടെ മാതാവ് ലളിത (62) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദിന്റെതാണ് വിധി.

പിഴ അടയ്ക്കാത്തപക്ഷം നാല് മാസം അധിക തടവ് അനുഭവിക്കണം. അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് കോടതി നിർദേശം നൽകി. 2021ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പ്രതികളുടെ വീട്ടിലെത്തിച്ച ശേഷം ഒന്നാം പ്രതി മറ്റ് പ്രതികളുടെ സഹായത്തോടെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.

 

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രമോദ് ഹാജരായി. കേസിൽ 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും നാല് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അന്നത്തെ കാട്ടാക്കട എസ്.എച്ച്.ഒ ജോസ്,സുരേഷ് കുമാർ എന്നിവർ ചേർന്നാണ് കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *