ഹോർമുസിലൂടെ കടന്നുവന്ന വാണിജ്യ കപ്പലുകൾ ആക്രമിച്ചതിന് മറുപടി, ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ കൂടുതൽ അശാന്തി പരത്തി ഇറാൻ-അമേരിക്ക പോര് കടുക്കുന്നു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുവരുന്ന വാണിജ്യ, സിവിലിയൻ കപ്പലുകളെ ആക്രമിക്കുന്ന ഇറാന്റെ ശക്തി കുറയ്‌ക്കാനായി വ്യോമാക്രമണം നടത്തിയെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു.’ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളെയും യാത്രാ കപ്പലുകളെയും ആക്രമിക്കുന്ന ഇറാന്റെ ശക്തി കുറയ്‌ക്കാനായി അവർക്കുനേരെ കൂടുതൽ ആക്രമണം നടത്തുന്നു’ എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് എക്‌സിൽ പങ്കുവച്ചത്. ഇന്ത്യൻ സമയം തിങ്കളാഴ്‌ച പുലർച്ചെയോടെയാണ് ആക്രമണം ഉണ്ടായത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം ഇതിന് ലഭിച്ചെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.

അതേസമയം തെക്കൻ ഇറാനിലെ ഹോർമോസ്‌ജൻ പ്രവിശ്യയിൽ നിരവധി സ്‌ഫോടനങ്ങൾ നടന്നതായി രാജ്യത്തെ ദേശീയമാദ്ധ്യമവും സ്ഥിരീകരിച്ചു. ജസ്‌ക്, ക്വെഷം, ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. ആൾനാശമോ, മറ്റ് കാര്യമായ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

അമേരിക്കൻ ആക്രമണങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തിയായി അപലപിച്ചു. കഴിഞ്ഞകുറച്ച് മാസങ്ങളായി പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കുറയ്‌ക്കുന്നതിന് നടത്തിയ നയതന്ത്ര ചർച്ചകളെ ആക്രമണം നിഷ്‌ഫലമാക്കി എന്ന് ഇറാൻ അറിയിച്ചു. പ്രദേശത്തെ സ്ഥിതി മോശമാക്കാനും ഹോർമുസ് കടലിടുക്കുവഴിയുള്ള വാണിജ്യ കപ്പലുകളുടെ വരവിനെ കുറയ്‌ക്കാനും ഈ ആക്രമണം കാരണമാകുമെന്ന് ഇറാൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *