പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ച ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. പരമാവധി ശിക്ഷ അയാൾക്ക് കിട്ടണണം. കോടതി മുറിയിൽ അയാൾ തൂക്കിക്കൊല്ലണമെന്ന് വിളിച്ച് പറയുന്നുണ്ട്. അയാളുടെ വെല്ലുവിളി കേട്ടതോടെ പേടിയായെന്നും അവർ കൂട്ടിച്ചേർത്തു. കോടതി വിധി പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മക്കളായ അഖിലയും അതുല്യയും.
പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബിഎൻഎസ് 103ബിഎൻഎസ് 103(I), 126 (II) എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി വിധി. വളരെ ശാന്തനായി കോടതിയിലെത്തിയ പ്രതി യാതൊരു കുറ്റബോധവുമില്ലാതെയാണ് പെരുമാറിയത്. കോടതിയോട് ഒന്നും പറയാനില്ലെന്നും തന്നെ തൂക്കിക്കൊന്നോളൂ എന്നുമാണ് ചെന്താമര പറഞ്ഞത്.
കോടതിയെ പോലും ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു ചെന്താമരയുടെ വെല്ലുവിളി. ‘ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിച്ചുകൊടുക്കാൻ ഞാൻ ഗാന്ധിജിയല്ല, വേണ്ടിവന്നാൽ മറ്റുള്ളവരെയും കൊല്ലും. എന്നെ തൂക്കിക്കൊന്നോളൂ’ എന്നാണ് കോടതിയിൽ ചെന്താമര പറഞ്ഞത്. എഴുതാൻ പറ്റുന്നത് എഴുതിക്കോ, എന്റെ അവസ്ഥ നിങ്ങൾക്കുമുണ്ടാകും. അപ്പോൾ മനസിലാകുമെന്ന് ജഡ്ജിയോടും ഇയാൾ പറഞ്ഞു. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്ന കേസിലെ ഏകപ്രതിയാണ് ചെന്താമര. പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും.