വിരുദ്ധ പ്രസ്താവന നടത്തിയ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേലിനെ പിന്തുണച്ച് നടിയും ബിജെപി എംപിയുമായ കങ്കണാ റണൗട്ട്. കാൺപുരിലെ ഛത്രപതി ഷാഹു ജി മഹാരാജ് സർവകലാശാലയുടെ 41-ാമത് ബിരുദദാന ചടങ്ങിനിടെ വ്യാഴാഴ്ചയാണ് യുപി ഗവർണർ വിവാദ പരാമർശം നടത്തിയത്. ഐഎഎസ് ഓഫീസറോ അധ്യാപികയോ ആകുന്നതിന് മുമ്പ് സ്ത്രീകൾ നല്ല അമ്മമാരാകണമെന്നും ഭക്ഷണം പാചകം ചെയ്യാൻ പഠിക്കണമെന്നുമായിരുന്നു ആനന്ദി ബെൻ പട്ടേൽ പറഞ്ഞത്.യുപി ഗവർണറുടെ പരാമർശത്തിനെതിരെ പലകോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. പിന്നാലെയാണ് കങ്കണാ റണൗട്ട് പിന്തുണയുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കുട്ടിക്കാലത്ത് തന്റെ സഹോദരൻ ക്രിക്കറ്റും ഫുട്‌ബോളും കളിച്ച് നടന്നപ്പോൾ താൻ പാവയുടെ അമ്മയായി കളിക്കുകയാണ് ചെയ്തിരുന്നത് എന്ന വിചിത്രമായ വാദമാണ് ഗവർണറെ പിന്തുണച്ചുകൊണ്ട് കങ്കണ പറഞ്ഞത്.
‘കുട്ടികളായിരുന്നപ്പോൾ എന്റെ സഹോദരൻ ക്രിക്കറ്റും ഫുട്‌ബോളുമാണ് കളിച്ചിരുന്നത്. എന്നാൽ ഞാൻ ആ സമയം ശ്രദ്ധാപൂർവം പാവവീടുകൾ നിർമിക്കുകയായിരുന്നു, അവരുടെ വസ്ത്രങ്ങൾ തുന്നുകയായിരുന്നു, അവർക്ക് വേണ്ടി ഭക്ഷണമുണ്ടാക്കുകയായിരുന്നു. ഞാൻ ആ പാവക്കുട്ടികളുടെ അമ്മയായി അഭിനയിച്ച് കളിക്കുകയായിരുന്നു. ഇത് നമ്മൾ പഠിക്കേണ്ട ഒന്നല്ല. മനുഷ്യത്വത്തെ പരിപോഷിപ്പിക്കാനുള്ള കടമ ദൈവം നമുക്ക് നൽകിയിട്ടുണ്ട്. അതാണ് നമ്മുടെ യഥാർഥ സ്വഭാവം. അതുകൊണ്ടാണ് സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത്. എന്നാൽ അതിനെല്ലാമപ്പുറം സ്‌നേഹിക്കാനും ഭക്ഷണം വിളമ്പി ഊട്ടാനും, നൃത്തം ചെയ്യാനും വളർത്താനും കഴിയുന്നത് വലിയ സന്തോഷമാണ്.’ -ഇതാണ് കങ്കണ എക്‌സിൽ കുറിച്ചത്.