വൈക്കം: ആക്രി പെറുക്കാനെന്ന വ്യാജേന എത്തിയ ശേഷം സ്വർണമാലയും ഫോണും മോഷ്ടിക്കാൻ ശ്രമം നടത്തിയ ഇതരസംസ്ഥാനക്കാരനെ കയ്യോടെ പിടികൂടി വീട്ടമ്മ. കവർന്ന സാധനങ്ങളുമായി ഇറങ്ങിയോടാൻ ശ്രമിക്കുന്നതിനിടെ ബംഗാൾ സ്വദേശി റഹിമിനെ(40) ആണ് ഇടയാഴം മാരാവള്ളിച്ചിറയിൽ കനകമ്മ (60) പരിസരവാസികളുടെ സഹായത്തോടെ പിടികൂടിയത്. മുച്ചക്ര വാഹനത്തിലാണ് ഇയാൾ ആക്രിസാധനങ്ങൾ പെറുക്കാനെന്ന വ്യാജേന എത്തിയത്. പേരക്കുട്ടിയുടെ സ്വർണമാലയും വീട്ടിലെ മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്.
മൂന്നാംപിറന്നാൾ സമ്മാനമായി കുട്ടിയുടെ പിതാവ് രഞ്ജിത്തിന്റെ സുഹൃത്തുക്കൾ നൽകിയതായിരുന്നു മാല. ചൊവ്വാഴ്ച രാവിലെ മകൾ മനീഷയും കൊച്ചുമകളും ഉദയനാപുരത്ത് പിതാവിന്റെ വീട്ടിലേക്കുപോയി. ഇവരോടൊപ്പം കനകമ്മ പല്ലുവേദനയ്ക്കു ചികിത്സതേടി വൈക്കം താലൂക്ക് ആശുപത്രിയിൽപോയി. പല്ല് എടുക്കാൻ പറ്റാതെ വന്നതോടെ പെട്ടെന്നു മടങ്ങി. ഈ സമയം പൂട്ടിയിട്ടിരുന്ന വീടിന്റെ ഉള്ളിൽനിന്ന് ശബ്ദംകേട്ടു. ആരാണെന്നു ചോദിച്ചതോടെ അടുക്കളഭാഗത്തെ കതകുതുറന്ന് മോഷ്ടാവ് പ്ലാസ്റ്റിക് കുപ്പി പെറുക്കാനായി കൊണ്ടുവന്ന മുച്ചക്രവാഹനത്തിന്റെ അടുത്തേക്ക് ഓടി.
കയിൽ സ്വർണത്തിന്റെ ചെപ്പ് കണ്ടതോടെ കനകമ്മ മോഷ്ടാവിനെ തടഞ്ഞുവെക്കുകയായിരുന്നു. ബഹളം കേട്ടതോടെ നാട്ടുകാരും ഓടിക്കൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടാവിൽനിന്ന് കണ്ടെടുക്കുകയായിരുന്നു. മാലയും ഫോണും തിരിച്ചുകിട്ടിയതിനാൽ കേസെടുക്കേണ്ടെന്ന നിലപാടിലാണ് വീട്ടുകാരെന്ന് പൊലീസ് പറഞ്ഞു.