തെഹ്‌റാൻ: ഇറാനിലെ തെക്കൻ മേഖലകളിൽ യുഎസ് നടത്തിയ പുതിയ വ്യോമാക്രമണങ്ങളിൽ 30 പൗരന്മാരും ഏഴ് സൈനികരും കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഘർഷം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ആക്രമണം കൂടുതൽ ശക്തമായത്.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ 30-ലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ വക്താവ് ഫാത്തിമ മൊഹജറാനി സ്ഥിരീകരിച്ചു. ഇറാൻഷാറിലെ ബാംപൂർ ഗാരിസണിൽ യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിലാണ് 388-ാം ബ്രിഗേഡിലെ ഏഴ് സൈനികർ കൊല്ലപ്പെട്ടത്.
13 യുഎസ് മിസൈലുകൾ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പതിച്ചതായാണ് വിവരം. ഗസ്റ്റ് ഹൗസുകളും സൈനിക താമസസ്ഥലങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇറാൻ സൈന്യം ആരോപിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 260-ഓളം പേർക്ക് പരിക്കേറ്റു.
ഇതിൽ 222 പേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പരിക്കേറ്റവരിൽ മൂന്ന് പേർ 18 വയസ്സിൽ താഴെയുള്ളവരാണ്. ഈ ആക്രമണത്തെ ‘ഭീരുത്വപരമായ കടന്നുകയറ്റം’ എന്ന് വിശേഷിപ്പിച്ച ഇറാൻ സൈന്യം, ഉചിതമായ സമയത്ത് തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി.
ബുഷെർ തുറമുഖ നഗരത്തിലും യുഎസ് ഷെല്ലാക്രമണം നടന്നതായി ഗവർണർ മുഹമ്മദ് മൊസാഫരി അറിയിച്ചു. ആക്രമണ ഭീഷണിയെത്തുടർന്ന് സുരക്ഷാ മുൻകരുതലായി സൈനിക കേന്ദ്രങ്ങൾക്ക് സമീപമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി.
യുഎസ് സൈന്യം ഇറാനിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ഇറാനിയൻ തുറമുഖങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതോടെയാണ് സംഘർഷം കൂടുതൽ സങ്കീർണ്ണമായത്. മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.