കൊച്ചി: അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്നുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കുഴിമന്തിക്ക് ഏറെ പ്രശസ്തമായ അൽ റീം ഹോട്ടൽ ശൃംഖലയിലെ കത്രിക്കടവിലെ ഔട്ട്‌ലെറ്റിൽ കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഈ മാസം 11,12 തീയതികളിൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളംപേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും അവർ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിൽ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 പേരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് മൂന്നുപേർക്ക് ഷിഗെല്ല പോസിറ്റീവായത്. ജില്ലാ മെഡിക്കൽ ഓഫീസർ ഇക്കാര്യം സ്ഥിരീകരിച്ചു.
കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസാണ് രോഗബാധയ്ക്ക് കാരണം എന്നാണ് കരുതുന്നത്. മയോണൈസ് കഴിക്കാത്തവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ഹോട്ടലിൽ ഉൾപ്പെടെ കോർപ്പറേഷൻ വിതരണം ചെയ്ത കുടിവെള്ളമാണ് ഷിഗെല്ലയ്ക്ക് കാരണമെന്നാണ് ഹോട്ടലുകാരും സമീപത്തെ ചില വ്യാപാരികളും നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതാേടെ കഴിഞ്ഞദിവസം ഹോട്ടലിന് മുന്നിൽ രാഷ്ട്രീയ പാർട്ടികളുടേതുൾപ്പെടെ വൻ പ്രതിഷേധം നടന്നിരുന്നു. കോർപ്പറേഷനും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതികൾ ലഭിച്ചതിനുപിന്നാലെയാണ് ഹോട്ടൽ പൂട്ടിച്ചത്. പരിശാേധനയ്ക്കായി ഇവിടെനിന്ന് സാമ്പിളുകളും ശേഖരിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസും ഹോട്ടലിൽ പരിശോധന നടത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.