ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ യുവതി കുത്തേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ കിരൺദീപ് കൗർ (24) ആണ് മരിച്ചത്. പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്‌സിലുള്ള വീട്ടിൽ അതിക്രമിച്ചുകടന്ന് അക്രമി ഇവരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന കിരൺദീപിനെ അക്രമി മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കിരൺദീപിന്റെ ഭർത്താവിന് ആക്രമണത്തിൽ പരിക്കേറ്റു. വീടിന് വെളിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം വംശീയാക്രമണമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. എന്നാൽ, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആഴ്ചകൾക്കു മുൻപാണ് കിരൺദീപ് കൗർ കുഞ്ഞിന് ജന്മംനൽകിയത്.
സംഭവത്തിൽ കേസെടുത്ത യുകെ പോലീസ് ഡാനിയൽ സീൻ ജെയിംസ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിനു ശേഷം ജനലിലൂടെ പുറത്തേക്ക് ചാടിയതിനെ തുടർന്ന് ഇയാൾക്ക് പറ്റിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരേ കൊലപാതകശ്രമം, മാരകായുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. രണ്ട് വർഷം മുൻപ് സ്റ്റുഡൻ്റ് വിസയിലാണ് കിരൺദീപ് യുകെയിലേക്ക് പോയത്. വിദ്യാഭ്യാസത്തിനു ശേഷം വർക്ക് പെർമിറ്റ് ലഭിച്ച അവർ അവിടെ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു. തങ്ങളുടെ കൃഷിഭൂമി മുഴുവൻ വിറ്റാണ് മാതാപിതാക്കളായ സുഖ്‌ദേവ് സിങ്ങും ബൽജീത് കൗറും കിരൺദീപിനെ യുകെയിലേക്ക് അയച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മകളുടെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.