ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ ടെഹ്റാനിലെ ഒരു പ്രധാന ചത്വരത്തിൽ ഡൊണാൾഡ് ട്രംപിനെ ശവപ്പെട്ടിയിൽ കിടത്തിയിരിക്കുന്ന രീതിയിലുള്ള ഭീമാകാരമായ ബോർഡ് പ്രത്യക്ഷപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ഇംഗ്ലീഷിലും പേർഷ്യനിലുമുള്ള ഭീഷണി സന്ദേശവും ബോർഡിൽ എഴുതിയിട്ടുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായ സമയത്താണ് ഈ ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുത്.
ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾക്കും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും നേരെ അമേരിക്കൻ സേന മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. യുഎസിന്റെ ആക്രമണങ്ങൾ ആശുപത്രികൾക്കും ഫാക്ടറികൾക്കും സമീപം ആഘാതം സൃഷ്ടിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമുദ്രപാതകളിലെ സുരക്ഷ ഉറപ്പാക്കാനാണ് തങ്ങളുടെ നടപടിയെന്ന് യുഎസ് അവകാശപ്പെടുമ്പോൾ, തങ്ങളുടെ പൗരന്മാരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന നിലപാടിലാണ് ഇറാൻ.ടെഹ്റാനിലെ എൻഗെലാബ് സ്‌ക്വയറിൽ (Enghelab Square) സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ, കണ്ണുകളും വായയും അടച്ച്, ചുവന്ന ടൈക്ക് മുകളിൽ കൈകൾ പിണച്ചുവെച്ച്, കറുത്ത പെട്ടിക്കുള്ളിൽ കിടക്കുന്ന ട്രംപിനെയാണ് കാണിക്കുന്നത്. ഇറാന്റെ അന്തരിച്ച പരമോന്നത നേതാവ് അലി ഖൊമേനിയുടെ ശവസംസ്‌കാര ചടങ്ങിൽ ഉപയോഗിച്ച കറുത്ത കോൺക്രീറ്റ് ഫലകങ്ങൾ ഒരു ശവപ്പെട്ടിയുടെ ആകൃതിയിൽ ക്രമീകരിച്ച്, അതിനുള്ളിൽ കിടക്കുന്നതായാണ് യുഎസ് പ്രസിഡന്റിനെ ബോർഡിൽ ചിത്രീകരിച്ചിരിക്കുന്നത്.