അമേരിക്കയിൽ സൈക്ലോസ്പോറ എന്ന കുടൽ രോഗം വ്യാപിക്കുന്നു. ആയിരക്കണക്കിന് ആളുകളാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. സൈക്ലോസ്പോറ കയെറ്റനെൻസിസ് എന്ന പാരസൈറ്റിലൂടെ പകരുന്ന രോഗമാണിത്. 34 സംസ്ഥാനങ്ങളിലായി ഏകദേശം 7,000 പേർ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നുവെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) വ്യക്തമാക്കി.
അമേരിക്കയിലെ മുപ്പത് സംസ്ഥാനങ്ങളിൽ രോഗം പടരുന്നതായാണ് സിഡിസി കണക്കുകൾ വ്യക്തമാക്കുന്നത്. 501 മുതൽ 900 കേസുകളോടെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മിഷിഗണിലാണ്. ന്യൂയോർക്ക്, നോർത്ത് കരോലിന, ഇന്ത്യാന, കെന്റക്കി, ന്യൂജഴ്സി, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ നിരക്ക് നൂറോളമുണ്ട്.
ലെറ്റ്യൂസിൽ നിന്നോ സാലഡിനായി ഉപയോഗിക്കുന്ന ഇലകളിൽ നിന്നോ ആവാം രോഗം വ്യാപിച്ചതെന്നാണ് അധികൃതർ കരുതുന്നത്. എന്നിരുന്നാലും മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നല്ലെന്ന് പൂർണ്ണമായി കരുതാനാവില്ലെന്നും യഥാർഥകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നും മിഷിഗണിലെ ചീഫ് മെഡിക്കൽ എക്സിക്യൂട്ടീവ് ആയ ഡോ. നടാഷ ബഗ്ദസരിയാൻ പറഞ്ഞു.
മനുഷ്യ വിസർജ്ജ്യം കലർന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് സൈക്ലോസ്പോറ പടരുന്നതെന്ന് വിദഗ്ധർ പറയുന്നു. രോഗബാധയേറ്റ് ഒന്നുമുതൽ രണ്ടാഴ്ചകൾക്കുശേഷം ലക്ഷണങ്ങൾ ആരംഭിക്കും. ക്ഷീണം, ശരീരവേദന എന്നിവയിൽ തുടങ്ങി പെട്ടെന്നുള്ള അതിയായ വയറിളക്കം, വയറു വീർക്കുക, വേദന, ഓക്കാനം എന്നീ ലക്ഷണങ്ങളും പ്രകടമാകും. ചികിത്സ വൈകിയാൽ രോഗം ആഴ്ചകളോളവും മാസങ്ങളോളവും നീണ്ടുനിൽക്കും. ആൻറിബയോട്ടിക് ചികിത്സയാണ് പ്രധാനമായും നൽകാറുള്ളത്.
മുൻകാലങ്ങളിൽ പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ വേവിക്കാതെ കഴിക്കുന്നതിലൂടെ സൈക്ലോസ്പോറ പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലെറ്റ്യൂസ്, സാലഡ് മിക്സുകൾ, ബേസിൽ ലീവ്സ്, റാസ്ബെറി, ഫ്രഷ് ഫ്ര്യൂട്ട് മിക്സ് തുടങ്ങിയവയിലൂടെയും രോഗവ്യാപനം കണ്ടെത്തിയിരുന്നു.