കൊച്ചി: മധ്യപ്രദേശിൽനിന്ന് കേരളത്തിലെത്തി വിവാഹിതയായ കുംഭമേള വൈറൽ താരം സംരക്ഷണം ആവശ്യപ്പെട്ട് വീണ്ടും എറണാകുളം സെൻട്രൽ പൊലീസിനെ സമീപിച്ചു. അഭിഭാഷകൻ പി എസ് അനിഷാദിനൊപ്പമാണ് ഞായറാഴ്‌ച സ്‌റ്റേഷനിലെത്തിയത്. വയസ്സ് തെളിയിക്കുന്ന രേഖയായി മധ്യപ്രദേശ് കോടതിയിൽ ഹാജരാക്കേണ്ട പാസ്‌പോർട്ട് അച്ഛൻ കൈക്കാലാക്കിയെന്ന് പരാതിയിലുണ്ട്. അക്കൗണ്ടിലുള്ള പത്ത് ലക്ഷത്തോളം രൂപ അച്ഛൻ പിൻവലിച്ചെന്നും പറയുന്നു. എറണാകുളത്ത് തന്നെയാണ് താൻ താമസിക്കുന്നതെന്നും പൊലീസിനെ അറിയിച്ചു.
പൊലീസ് സംരക്ഷണത്തിനായി ഇവർ മുൻപും വിലാസം സെൻട്രൽ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ, ഇൗ വിലാസത്തിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർക്ക് പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നില്ല. ജീവന് ഭീഷണിയുള്ളതിനാൽ യുവതി ഫോൺ ഉപയോഗിക്കാതെ വീടുകൾ മാറി താമസിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് പൊലീസിന് കണ്ടെത്താൻ കഴിയാതിരുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.
മിശ്രവിവാഹിതരായ തങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്നും മധ്യപ്രദേശ് പൊലീസ് വേട്ടയാടുകയാണെന്നും കാണിച്ച് യുവതി നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് നേരത്തെ പൊലീസ് സംരക്ഷണത്തിന് ഇടക്കാല ഉത്തരവിട്ടിരുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഫർമാൻഖാനെതിരെ മധ്യപ്രദേശ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. യുവതിയെ തേടി മധ്യപ്രദേശ് പൊലീസ് ഏലൂരിൽ എത്തിയിരുന്നു.