ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തിയ സോനം വാങ്‌ചുക് ആശുപത്രി വിടുന്നതിനെ ചൊല്ലി പൊലീസുകാരുമായി തർക്കത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. ഡൽഹി ജന്തർ മന്തറിൽ നടത്തിയ നിരാഹാര സമരത്തിനിടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി അദ്ദേഹം രൂക്ഷമായ വാക്കേറ്റത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഡൽഹി ഹൈക്കോടതി മെഡാന്ത ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകിയിട്ടും തന്നെ ആശുപത്രി വിടാൻ അധികൃതർ അനുവദിച്ചില്ലെന്നാണ് വാങ്‌ചുക്ക് ദൃശ്യങ്ങളിൽ ആരോപിക്കുന്നത്. “അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്യൂ പക്ഷേ ഞാൻ ഇവിടെ നിന്ന് പോകുകയാണ്’ എന്ന് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരോട് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സുരക്ഷാ ഉദ്യോഗസ്ഥർ അനാവശ്യമായി തനിക്ക് തടസം സൃഷ്ടിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ സഫ്ദർജംഗ് ആശുപത്രി നിഷേധിച്ചു.
പുറത്തുവന്ന ദൃശ്യങ്ങൾ ഡൽഹി ഹൈക്കോടതിയുടെ ഔദ്യോഗിക ഉത്തരവ് ആശുപത്രിക്ക് ലഭിക്കുന്നതിന് മുമ്പ് ചിത്രീകരിച്ചതാണെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. കോടതി ഉത്തരവ് ലഭിച്ചതിന് ശേഷമാണ് മെഡാന്തയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതെന്നും ആശുപത്രി അറിയിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) സംഘടിപ്പിച്ച സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വാങ്‌ചുക് നിരാഹാര സമരം നടത്തിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹവും സിജെപിയും നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു.