തൃശൂർ: തൃശൂരിൽ ലോകകപ്പ് ഫൈനൽ ദിനാഘോഷത്തിനായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ. തലപ്പിള്ളി താലൂക്ക് മുള്ളൂർക്കര വില്ലേജിൽ കണ്ണംപാറ എസ്എൻ നഗർ വീട്ടിൽ സുനിൽ പിഎസ് (31) കണ്ണംപാറ കുറക്കാട്ടിൽ വീട്ടിൽ ജിഷ്ണു (26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
പ്രധാന പ്രതിയായ സുനിലിന്റെ വീട്ടിലും വാഹനത്തിലും നിന്നുമായി 2.621 ഗ്രാം എംഡിഎംഎയാണ് എക്സൈസ് കണ്ടെടുത്തത്. ലോകകപ്പ് ഫൈനൽ ആഘോഷത്തിനായി സൂക്ഷിച്ചിരുന്നതാണ് ഇതെന്നാണ് വിവരം. തൊണ്ടിമുതലായ എൻഫീൽഡ് ബുള്ളറ്റും സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിവസ്തുക്കളുടെ തൂക്കം നോക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസും, എംഡിഎംഎ നൽകുന്നതിനുള്ള 500 സിപ്പലോക് കവറും കണ്ടെത്തി.
തൃശൂർ സ്‌പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എൻ സുദർശനകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ലോകകപ്പ് ഫൈനൽ ദിനത്തിൽ ആവശ്യക്കാരുടെ ഫോൾകോളുകൾ പ്രതികളെ തേടിയെത്തിയതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പരിശോധിക്കുമെന്ന് എൻ സുദർശനകുമാർ വ്യക്തമാക്കി.