ന്യൂഡൽഹി: 2026ലെ നീറ്റ് പുനഃപരീക്ഷയുടെ പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ മാർക്കിൽ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി നിരവധി വിദ്യാർത്ഥികൾ രംഗത്ത്. തന്റെ ഒഎംആർ ഷീറ്റിൽ കാട്ടിയത് 609 മാർക്ക് നേടാൻ സാദ്ധ്യതയുണ്ടെന്നാണെന്നും എന്നാൽ ഫലം പുറത്തുവന്നപ്പോൾ 540 മാർക്കാണ് വെബ്‌സൈറ്റിൽ കാണിച്ചതെന്നും കാൺപൂർ സ്വദേശിയായ ആര്യ സിംഗ് ആരോപിച്ചു. രണ്ട് മണിക്കൂറിനുശേഷം മാർക്ക് 167 ആയി കുറഞ്ഞുവെന്നും വിദ്യാർത്ഥി പറയുന്നു.
സമാന ആരോപണവുമായി അയോദ്ധ്യയിൽ നിന്ന് ആരുഷി പട്ടേലും രംഗത്തെത്തി. സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വിശദമായ അന്വേഷണം നടത്തണമെന്ന് പരാതിക്കാരായ വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.
ജൂലായ് 13ന് എൻടിഎ അപ്‌ലോഡ് ചെയ്ത ഒഎംആർ ഷീറ്റിലെ ചോദ്യങ്ങൾ ക്രമരഹിതമായിരുന്നുവെന്ന് ആര്യ സിംഗ് പറഞ്ഞു. ഉത്തരങ്ങൾ പരിശോധിച്ച് കണക്കുകൂട്ടിയപ്പോൾ 609 മാർക്ക് ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തി. എൻടിഎയുടെ ചാലഞ്ച് പോർട്ടലിലൂടെ ചോദ്യങ്ങൾ ക്രമരഹിതമായി കാണുന്നതിൽ വിദ്യാർത്ഥി ഒരു ഒബ്‌ജക്ഷനും സമർപ്പിച്ചു. പിന്നാലെ ചോദ്യങ്ങൾ യഥാക്രമമുള്ള ഒഎംആർ ഷീറ്റ് എൻടിഎ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു. തുടർന്നാണ് മാർക്കിൽ വ്യത്യാസം വന്നതെന്നാണ് ആര്യ പറയുന്നത്.
പുനഃപരീക്ഷാഫലം ജൂലായ് 16ന് രാത്രി പ്രസിദ്ധീകരിച്ചപ്പോൾ 540 മാർക്ക് ആയിരുന്നു പോർട്ടലിൽ കാണിച്ചത്. തുടർന്ന് പല തവണ വെബ്‌സൈറ്റ് റിഫ്രഷ് ചെയ്തു. പിന്നാലെ രണ്ട് മണിക്കൂറിനുശേഷം മാർക്ക് 167 ആയി കുറയുകയായിരുന്നുവെന്ന് വിദ്യാർത്ഥി ആരോപിക്കുന്നു. നിലവിൽ ആര്യക്ക് 12,52,036 ആണ് ഓൾ ഇന്ത്യ റാങ്ക്, കാറ്റഗറി റാങ്ക് 3,67,585 ഉം. വിഷയത്തിൽ എൻടിഎയ്ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും വിദ്യാർത്ഥി പരാതി നൽകിയിട്ടുണ്ട്. അതേസമയം, ആര്യയുടെ ആരോപണത്തിൽ എൻടിഎ ഇതുവരെ പ്രതികരിച്ചിട്ടില്ല.