തിരുവനന്തപുരം ∙ വെമ്പായത്ത് ബാറില്‍ സംഘര്‍ഷത്തിനിടെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ ഒരാള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നവാസ് ആണ് മരിച്ചത്. മുഖത്ത് പൊള്ളലേറ്റ നവാസിനെ വെന്റിലേറ്റര്‍ സഹായത്തോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സിച്ചിരുന്നത്. തീ കൊളുത്തിയ മുഖ്യപ്രതി അനീഷ് 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ഇന്നലെ ബാറില്‍ മദ്യപിക്കാന്‍ എത്തിയ അനീഷും നാലംഗ സംഘവുമായുണ്ടായ വാക്കുതര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് പുറത്തേക്കു പോയ അനീഷ് അര മണിക്കൂറിനു ശേഷം പെട്രോള്‍ വാങ്ങി വന്ന് മറ്റുള്ളവരുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സോഫയില്‍ ഇരുന്നവരുടെ ദേഹത്തേക്കാണ് പെട്രോളൊഴിച്ചത്. ശരീരത്തില്‍ തീ പടര്‍ന്നതോടെ ഇവര്‍ ചിതറിയോടി. ബാര്‍ കത്തിനശിച്ചു. സംഭവ സമയത്ത് ഒട്ടേറെപ്പേര്‍ ബാറിലുണ്ടായിരുന്നു. ഇവരെല്ലാം ഇറങ്ങിയോടി.
നന്നാട്ടുകാവ് സ്വദേശി അനീഷ് (32), ഇരിഞ്ചയം സ്വദേശി അരുണ്‍ (36), വെമ്പായം സ്വദേശികളായ നൗഫല്‍, റിയാസ്, നവാസ്, ശ്യാം എന്നിവരുള്‍പ്പെടെ 6 പേര്‍ക്ക് പൊള്ളലേറ്റു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട്ടില്‍നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണു തീയണച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇരുസംഘങ്ങളിലുമുള്ളവര്‍ ഒട്ടേറെ കേസുകളില്‍ പ്രതികളാണ്