ലണ്ടൻ∙ ലേബർ പാർട്ടി നേതാവ് ആൻഡി ബേണം ബ്രിട്ടന്റെ 59-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിങ്ങാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച ആൻഡി ബേണം സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ചതോടെയാണ് അധികാരമേൽക്കൽ നടപടികൾ പൂർത്തിയായത്. നേരത്തെ പ്രധാനമന്ത്രി കിയ സ്റ്റാമർ രാജാവിന് രാജി സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. ഇനി നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലെത്തുന്ന ബേണം പ്രധാനമന്ത്രി എന്ന നിലയിലെ ആദ്യ അഭിസംബോധന നടത്തും. തുടർന്ന് പുതിയ മന്ത്രിസഭയുടെ പ്രഖ്യാപനത്തിനും ഭരണത്തിന്റെ ആദ്യ തീരുമാനങ്ങൾക്കും തുടക്കമിടും.
കൂടുതൽ സ്ഥിരതയുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഭരണവും ജനങ്ങൾക്ക് ‘കൂടുതൽ ആശ്വാസം ലഭിക്കുന്ന ബ്രിട്ടൻ’ ഒരുക്കുകയുമാണ് പുതിയ സർക്കാരിന്റെ ലക്ഷ്യമെന്ന് ബേണം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇന്ന് യുകെ സമയം രാവിലെ 11.20 നാണ് കിയ സ്റ്റാമർ രാജ്യത്തെ അഭിസംബോധന ചെയ്തു ഡൗണിങ് സ്ട്രീറ്റിന് മുന്നിൽ സംസാരിച്ചത്. തുടർന്ന് ഉടൻ തന്നെ ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ കിയ സ്റ്റാമർ രാജാവുമായി 20 മിനിറ്റ് കൂടിക്കാഴ്ച നടത്തി. തുടർന്ന് 12 മണിയോടെ രാജി സ്വീകരിച്ചതായി ബക്കിങ്ങാം കൊട്ടാരം അറിയിച്ചു.
തുടർന്ന് ലേബർ പാർട്ടി നേതാവായ ആൻഡി ബേണത്തിനെ ബാക്കിങ്ങാം കൊട്ടാരം ചാൾസ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. 12.10 നായിരുന്നു രാജാവുമായുള്ള ആൻഡി ബേണതിന്റെ കൂടിക്കാഴ്ച ആരംഭിച്ചത്. തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കാനുള്ള നിർദ്ദേശം നൽകുകയായിരുന്നു.