കൊല്ലം: കുണ്ടറ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. സാരഥി ജംഗ്ഷന് സമീപത്ത് നിന്നാണ് എഴുകോൺ പുത്തൻനട സ്വദേശി വൈജേഷിനെ (23) പൊലീസ് പിടികൂടിയത്. ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്നാണ് കസ്റ്റഡിയിൽ നിന്ന് പ്രതി ഓടി രക്ഷപ്പെട്ടത്. മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത വൈജേഷ് ലോക്കപ്പ് തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ടുദിവസം മുമ്പ് നാന്തിരിക്കലെ ഒരു വീട്ടിൽ നിന്ന് വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാന്തിരിക്കലിലെ പവർ ടൂൾസ് കടയിൽ നിന്ന് വയറിങ്, പ്ലമിങ് സാമഗ്രികൾ മുറിക്കുന്ന ഉപകരണങ്ങൾ വൈജേഷ് വാടകക്കെടുക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി ഇവ തിരിച്ചുനൽകാൻ എത്തിയ വൈജേഷിനെ വീട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.
റൂറൽ കൺട്രോൾ റൂം എസ്.ഐ അനിൽകുമാർ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് ശേഷം കുണ്ടറ സ്റ്റേഷനിലെത്തിച്ചു. ചൊവ്വാഴ്ച രാത്രി രണ്ട് പൊലീസുകാർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. വൈജേഷിനെ ലോക്കപ്പിൽ അടച്ചശേഷം പൂട്ടാൻ മറന്നുപോയിരുന്നു. ഇതോടെ രാത്രി ഒന്നരയോടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപോകുകയായിരുന്നു.