അടിമാലി: സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സംഭവത്തിൽ രണ്ടുപേർക്കെതിരെ വനം വകുപ്പ് അന്വേഷണം തുടങ്ങി. മൂന്നാറിൽ ചൊക്രാമുടി, കൊരണ്ടിക്കാട് ഉൾപ്പെടെ പ്രദേശങ്ങളിൽ വ്യാപക രീതിയിൽ നീലക്കുറിഞ്ഞി പൂവിട്ട് നിൽക്കുകയാണ്.
ഇവിടെ എത്തിയ സഞ്ചാരികളാണ് നീലക്കുറിഞ്ഞി ചെടിയിലെ പൂവ് നുള്ളിയെടുത്ത് വിഡിയോ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. നീലക്കുറിഞ്ഞി ചെടികൾ നശിപ്പിക്കുകയോ പൂ പറിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്.
മൂന്നാർ ഡി.എഫ്.ഒയുടെ നിർദേശപ്രകാരമാണ് നടപടി. മൂന്നാർ റേഞ്ചിൽ ഒരു കേസും ദേവികുളം റേഞ്ചിൽ ഒരു കേസുമാണ് എടുത്തത്. റേഞ്ച് ഓഫിസർമാർക്കാണ് അന്വേഷണ ചുമതല. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും മൂന്നാർ ഡി.എഫ്.ഒ പറഞ്ഞു.