ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ ജനപ്രതിനിധികൾ യുവാക്കളെ നേരിൽകണ്ട് അവരുടെ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം നിർദേശം നൽകി. ‘മംഗൾ മിലൻ’ എന്ന് പേരിട്ടിരിക്കുന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് അവർക്ക് ഉറപ്പ് നൽകണമെന്ന് പ്രധാനമന്ത്രി ജനപ്രതിനിധികൾക്ക് നിർദ്ദേശം നൽകി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
എന്നാൽ, പ്രതിപക്ഷത്തിന്റെ ഗൂഢാലോചനകളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
അതേസമയം, പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സംബന്ധിച്ച് പാർലമെന്റിനകത്തും പുറത്തും നടക്കുന്ന പ്രതിഷേധങ്ങൾക്കിടെയാണ് ഇന്നലെ വർഷകാല സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിന് മുന്നോടിയായുള്ള പ്രസംഗത്തിൽ ഇന്ത്യയിലെ യുവജനങ്ങൾ കൈവരിക്കുന്ന പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചിരുന്നു.