ചെന്നൈ: ചെന്നൈയിൽ എസ്ബിഐ ബാങ്ക് മാനേജരുടെ കരണത്തടിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ചെറുമകൾ. സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എംകെ അഴഗിരിയുടെ മകളായ കയൽവിഴിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കയൽവിഴിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
ചെന്നൈയിലെ എസ്ബിഐ അഡയാർ ബ്രാഞ്ചിലാണ് സംഭവം നടന്നത്. ബാങ്ക് കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിലാണ് ഈ ബാങ്ക് പ്രവർത്തിക്കുന്നത്. ലിഫ്റ്റ് നന്നാക്കാൻ മാനേജർ ആവശ്യപ്പെട്ടതിൽ പ്രകോപിതയായ കയൽവിഴി വാക്കുതർക്കത്തിനൊടുവിൽ സീറ്റിൽ നിന്ന് എഴുന്നേറ്റ് മാനേജരുടെ മുഖത്തടിക്കുകയായിരുന്നു. മാനേജരെ മർദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ബാങ്ക് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് വകുപ്പുകൾ ചുമത്തിയാണ് ചെന്നൈ പൊലീസ് കയൽവിഴിക്കെതിരെ കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പ്രധാന തെളിവായി ശേഖരിച്ചിട്ടുണ്ട്.