കോഴിക്കോട്: അദ്ധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി മാഫിയ ആദ്യം ഇവർക്ക് എംഡിഎംഎ ഉപയോഗിക്കാൻ നൽകി. ഐറ്റം ഇഷ്ടപ്പെട്ടതോടെ ഇവർ വില്പനയിൽ പങ്കാളികളാവുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും മാഫിയയുമായി ബന്ധം സ്ഥാപിച്ചതെന്നും ലഹരിമരുന്ന് ഇടപാടുകളാണ് സംഘം നടത്തുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ബന്ധപ്പെട്ടതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മംഗളൂരുവിലുള്ള ഒരു സുഹൃത്താണ് ഇവർക്ക് ആദ്യം ലഹരി നൽകിയത്. രണ്ടുപേരും അദ്ധ്യാപികമാരായതിനാൽ മാഫിയ ഇവരെ പരാമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു.
കമ്മിഷൻ വ്യവസ്ഥയിലായിരുന്നു അദ്ധ്യാപികമാരുടെ കച്ചവടം. അമ്പതിനായിരം രൂപയുടെ എംഡിഎംഎ വിൽക്കുമ്പോൾ മൂവായിരം രൂപയാണ് കമ്മിഷനായി ലഭിച്ചതെന്നാണ് ഇവർ പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ ഇത് ശരിയല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എംഡിഎംഎ വാങ്ങുന്നവർ അക്കൗണ്ടിലേക്ക് അയയ്ക്കുന്ന പണം ഇവർ സ്വന്തം ആവശ്യത്തിനും ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ഇവർക്ക് വൻതുക കമ്മിഷനായി ലഭിക്കുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. കാവ്യ അടുത്തിടെ പുതിയ കാർ വാങ്ങിയെന്ന വിവരത്തെക്കുറിച്ചും അന്വേഷണസംഘം വിശദമായി അന്വേഷിക്കുന്നുണ്ട്. കാവ്യയുടെ പേരിലാണോ കാർ വാങ്ങിയതെന്നത് ഉൾപ്പെടെയാണ് അന്വേഷിക്കുന്നത്.
കാവ്യയും കീർത്തനയും അടുത്ത സുഹൃത്തുക്കളാണെന്നും ഏറെനാളായി അടുപ്പത്തിലായിരുന്ന ഇവർ ഒന്നിച്ച് യാത്രപോയതിന്റെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരാൾ കൂടി ഇവരുടെ സംഘത്തിലുണ്ടായിരുന്നു എന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാലിത് അദ്ധ്യാപികയാണോ എന്ന് വ്യക്തമല്ല. അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.