കൊൽക്കത്ത: ഹിന്ദു സംഘടനയുടെ പരാതിയിൽ മുസ്ളീം ഐപിഎസ് ഓഫീസറെ പദവിയിൽ നിന്ന് നീക്കിയതായി ആരോപണം. ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാളിൽ ഖരഗ്‌പൂർ അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസും 2021 ബാച്ച് ഐപിഎസ് ഓഫീസറുമായ ബുഷ്‌റ ബാനുവിനെയാണ് സ്ഥലം മാറ്റിയത്. മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ മുസ്ളീം വാക്കുകൾ ഉപയോഗിച്ചതായി ഉദ്യോഗസ്ഥയ്ക്കെതിരെ ഹിന്ദു സംഘടന പരാതി നൽകിയിരുന്നു.
സംസ്ഥാന സായുധ പൊലീസ് സേനയുടെ നാലാം ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്റന്റ് ചുമതലയാണ് ബുഷ്‌റയ്ക്ക് പുതിയതായി നൽകിയിരിക്കുന്നത്. ഖരഗ്‌പൂരിന്റെ പുതിയ അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസായി പാർത്ഥ ഘോഷിനെ നിയമിച്ചു. സ്ഥലം മാറ്റത്തെ പതിവ് നടപടിയെന്നാണ് സുവേന്ദു അധികാരി സർക്കാർ വ്യക്തമാക്കുന്നത്.
സെപ്തംബർ 13ന് കുട്ടികളുമായി സംവദിക്കുന്നതിന്റെ വീഡിയോ ബുഷ്‌റ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. അലിഗഡ് മുസ്ളീം യൂണിവേഴ്‌സിറ്റിയുടെ റെസിഡൻഷ്യൽ കോച്ചിംഗ് അക്കാദമിയിൽ യുപിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുത്തതിനെക്കുറിച്ച് ബുഷ്‌റ പരിപാടിയിൽ സംസാരിച്ചിരുന്നു. പൊലീസ് യൂണിഫോമിലായിരുന്നു ബുഷ്‌റ പരിപാടിയിൽ പങ്കെടുത്തത്. കൂടുതൽ കുട്ടികൾ അക്കാദമിയിൽ ചേർന്ന് പരീക്ഷയ്ക്കായി തയ്യാറെടുക്കണമെന്നും ബുഷ്‌റ പറഞ്ഞിരുന്നു.
വീഡിയോയുടെ തുടക്കത്തിലും അവസാനത്തിലും ബുഷ്‌റ ഉപയോഗിച്ച പദങ്ങളാണ് വിവാദമായത്. അസലാമുഅലൈക്കും, ഇൻഷാ അള്ളാഹ്, ജസാക്കല്ലാഹ് എന്നീ പദങ്ങളാണ് ഐപിഎസ് ഓഫീസർ ഉപയോഗിച്ചത്. ഇതിനെതിരെ ഹിന്ദു ലീഗൽ ഫണ്ട് എന്ന സംഘടന രംഗത്തെത്തുകയായിരുന്നു. ബംഗാൾ ആഭ്യന്തര മന്ത്രിക്ക് സംഘടന പരാതിയും നൽകി.
ബുഷ്‌റ ബാനു അസലാമുഅലൈക്കും, ഇൻഷാ അള്ളാഹ്, ജസാക്കല്ലാഹ് തുടങ്ങിയ പദങ്ങളാണ് ഉപയോഗിച്ചതെന്നും വന്ദേ മാതരം, ജയ് ഹിന്ദ് എന്നിവ ഉപയോഗിച്ചില്ലെന്നും സംഘടനയുടെ പരാതിയിൽ പറയുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ഉദ്യോഗസ്ഥ നിഷ്പക്ഷത പാലിക്കുകയും പൊതു ആശയവിനിമയത്തിൽ ദേശീയ പദപ്രയോഗങ്ങൾ ഉപയോഗിക്കുകയും വേണം. ഇക്കാര്യത്തിൽ ഉചിതമായ അവലോകനവും നടപടിയും തേടുന്നുവെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
‘അസലാമുഅലൈക്കും, ഇൻഷാ അള്ളാഹ്’ എന്നിവ പറഞ്ഞു; ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന് വിമർശനം