ലോകകപ്പ് ഫൈനലിലെ കയ്യാങ്കളിയിൽ നടപടിയെടുക്കാൻ ഫിഫ

സൂറിച്ച്: ലോകകപ്പ് ഫൈനലിനിടെ നടന്ന കയ്യാങ്കളിൽ അർജന്റീന ടീമിനെതിരെ അച്ചടക്ക നടപടിക്ക് തുടക്കമിട്ട് ഫിഫ. ലിയാൻഡ്രോ പരഡേസിനും മൊളിനയ്ക്കും അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാലയ്ക്കുമെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം. മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന സംഭവങ്ങൾ ഫുട്‌ബോളിന് തന്നെ കളങ്കമുണ്ടാക്കുന്ന ഒന്നാണെന്നും ടൂർണമെന്റിൽ പലവട്ടം ഫിഫയുടെ ചട്ടങ്ങൾ അർജന്റീന കാറ്റിൽപ്പറത്തിയെന്നും ഫിഫയുടെ അന്വേഷണ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അർജന്റീനയുടെ തിയാഗോ അൽമാഡയ്ക്കും സ്പാനിഷ് മീഡ് ഫീൽഡർ ഗാവിയ്ക്കുമെതിരെ അച്ചടക്ക നടപടി വന്നേക്കും. ഗാവിയെ പിടിച്ച് നിലത്ത് തള്ളിയിട്ടതിനും റോഡ്രിക്കും ഒൽമോയ്ക്കും നേരെ കയ്യേറ്റമുണ്ടായതിലും പരഡേസിനും റോബർട്ടോ അയാലയ്ക്കും വലിയ വില നൽകേണ്ടിവരുമെന്നാണ് സൂചന. കുറ്റം ചെയ്തതായി അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചാൽ ഇവരെ സസ്‌പെൻഡ് ചെയ്യാൻ സാദ്ധ്യതയുണ്ട്. അനുവദനീയമല്ലാത്ത വാക്കുകൾ ഉപയോഗിച്ചു, രാഷ്ട്രീയ പ്രസ്താവനകൾ കളിക്കളത്തിൽ കൊണ്ടുവന്നു എന്നീ കുറ്റങ്ങളും അർജന്റീനയ്ക്ക് എതിരെയുണ്ട്.

സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം അർജന്റീന താരങ്ങൾ രാഷ്ട്രീയ ബാനർ ഉയര്‍ത്തിയ സംഭവം വലിയ വിവാദമായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ടിനെ 2-1ന് തോൽപ്പിച്ചതിനുശേഷമാണ് ഫാക്ക്‌ലാൻഡ് ദ്വീപുകളുമായി ബന്ധപ്പെട്ട ബാനർ താരങ്ങൾ ഉയർത്തിയത്. ഇതിനെതിരെ ബ്രിട്ടൻ ഔദ്യോഗികമായി പരാതി നൽകിയിരുന്നു. ആർട്ടിക്കിൾ 13 ( കായിക മത്സരത്തിന്റെ ശോഭ കെടുത്തുന്ന പെരുമാറ്റം), ആർട്ടിക്കിൾ 14(5) മോശം പെരുമാറ്റം, ആർട്ടിക്കിൾ 15 (വംശീയ അധിക്ഷേപം), ആർട്ടിക്കിൾ 17 ( ക്രമസമാധാനം തകിടംമറിക്കുക) എന്നിവയിൽ അർജന്റീന ടീമിനെതിരെ അന്വേഷണം നടത്തുന്നതായി ഫിഫ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *