ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ പ്രധാന പ്രതിഷേധ കേന്ദ്രമായ ജന്തർ മന്തറിലെ സമരങ്ങൾ എക്കാലത്തേക്കുമായി അവസാനിപ്പിക്കുന്നതിനെ കുറിച്ച് എന്തുകൊണ്ട് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി. നഗരത്തിലെ സാധാരണ ജനജീവിതം തടസ്സപ്പെടുത്തുന്ന രീതിയിൽ ഇത്തരം സമരകേന്ദ്രങ്ങൾ ഡൽഹിക്കുള്ളിൽ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും, വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ വരേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.
ഓൾ ഇന്ത്യ ദലിത് ക്രിസ്ത്യൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിറ്റി ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനത്തിന് അനുമതി തേടി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് അമിത് മഹാജന്റെ പരാമർശങ്ങൾ. അനാവശ്യമായി തലസ്ഥാന നഗരിയെ തടവിലാക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അനുവദിക്കാൻ കഴിയില്ലെന്ന് കേസ് പരിഗണവേ കോടതി വ്യക്തമാക്കി. എന്തുകൊണ്ട് അവസാനിപ്പിച്ചുകൂടെന്ന് കോടതി അഡിഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയോടാണ് ചോദിച്ചത്. എന്നാൽ, ജന്തർ മന്തർ ഒരു നിശ്ചിത പ്രതിഷേധ കേന്ദ്രമായി നിലനിർത്താമോ എന്ന വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ എ.എസ്.ജിയുടെ മറുപടി.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം തങ്ങൾക്കുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോൾ, അത് ശരിയാണെങ്കിലും അതിന്റെ പേരിൽ നഗരത്തിലെ ജനങ്ങളുടെ സാധാരണ ജീവിതം തടസ്സപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. കൂടാതെ സ്വാതന്ത്ര്യദിനം അടുത്തുവരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി പ്രദേശത്ത് ക്രമസമാധാന പാലനത്തിനായി നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.