പാലക്കാട്: അടിയന്തര സാഹചര്യമുണ്ടായാൽ അർജുൻ ആയങ്കിയെ വെടിവയ്ക്കാൻ നിർദേശം നൽകിയെന്ന റിപ്പോർട്ട് തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അർജുൻ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് വെടിവയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെടിവച്ചാലും മുട്ടുകുത്തില്ലെന്ന അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോൾ നാട്ടിലുള്ള ഗുണ്ടകൾ പലതും പറയും നോക്കാം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവിൽ പോയ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയ്ക്കായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം, അർജുൻ ആയങ്കിയെവിടെയെന്നത് സംബന്ധിച്ച് പൊലീസിന് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതിനിടെ മുൻകൂർ ജാമ്യത്തിനുള്ള നീക്കവും അയാൾ തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നുണ്ട്. അത് നേടുന്നതിന് മുൻപ് പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കോതമംഗലം ഇൻസ്പെക്ടർ പ്രശാന്ത്കുമാറിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലുള്ള അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിനു ശ്രമിക്കുന്നതിനിടെയാണ് സോഷ്യൽ മീഡിയയിലെ വോയ്സ് മെസേജിലൂടെ വീണ്ടും ഭീഷണി മുഴക്കിയത്. കഴിയുമെങ്കിൽ അറസ്റ്റ് ചെയ്യൂ എന്നാണ് വെല്ലുവിളി.
ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചേ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കിൽ പിടിക്കാനും അർജുൻ ആയങ്കി വെല്ലുവിളിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കണ്ണൂർ സ്വദേശിയുമായ അർജുൻ ആയങ്കിയെയും സംഘത്തെയും കഴിഞ്ഞ മേയ് മൂന്നിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് അർജുൻ കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യഭീഷണി നടത്തിയത്.