കണ്ണൂർ: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് റിമാൻഡ്. ഇയാളെ തലശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ല അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും. അർജുൻ ആയങ്കി ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്നാണ് വിവരം.
അതേസമയം, അർജുൻ ആയങ്കിയുടെ ഇളയ സഹോദരൻ അജയ് ആയങ്കിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു. രണ്ടുപേരുടെ ആൾജാമ്യത്തിലാണ് വിട്ടയച്ചത്. ജാമ്യം നിൽക്കാൻ ആദ്യമെത്തിയത് ഒരു ഗുണ്ടാ നേതാവാണ്. ഇയാളെ പൊലീസ് കരുതൽ തടങ്കലിലാക്കി. തുടർന്ന് മറ്റൊരു സഹോദരനായ അഖിൽ ആയങ്കിയെത്തി ജാമ്യക്കാരനാവുകയായിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒളിവിലായിരുന്ന അർജുൻ ആയങ്കിക്കായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. വാഹനങ്ങൾ മാറിമാറി ഉപയോഗിച്ച് അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചുമാണ് അർജുൻ ആയങ്കി കഴിഞ്ഞ ദിവസങ്ങളിൽ യാത്ര ചെയ്‌തിരുന്നത്.
ഒളിവിൽ കഴിഞ്ഞ സമയത്തെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ഇയാൾ. കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വേണമെന്നാവശ്യപ്പെട്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിലൂടെ ക്യൂ ആർ കോഡും പങ്കുവച്ചിരുന്നു. ‘കേസ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്ത് പിന്തുണയ്ക്കുക. സ്വർണക്കണടത്താണ്, കോടീശ്വരൻ ആണ് എന്നൊക്കെ ശത്രുക്കൾ വെറുതെ പറയുകയാണ്’- എന്നായിരുന്നു സ്റ്റോറിയിൽ പറഞ്ഞിരുന്നത്. ‘നയാപ്പൈസയില്ല’ എന്ന പാട്ടും സ്റ്റോറിയിൽ ഇട്ടിരുന്നു.