തിരുവനന്തപുരം: അർജന്റീനിയൻ ഫൂട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അർജന്റീനിയൻ ഫൂട്‌ബോൾ അസോസിയേഷനുമായി ആശയവിനിമിയം നടത്തിയത് കായികവകുപ്പാണെന്നായിരുന്നു മുൻ കായിക മന്ത്രി വി അബ്‌ദുറഹ്‌മാന്റെ വാദം. ഇത് തെറ്റാണന്നും ആശയവിനിമയം നടത്തിയത് അബ്‌ദുറഹ്‌മാൻ നേരിട്ടാണെന്നും തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്.
അബ്‌ദുറഹ്‌മാൻ ഫൂട്‌ബോൾ അസോസിയേഷന് അയച്ച ഇമെയിൽ സന്ദേശങ്ങളിൽ കായിക സെക്രട്ടറിയ്‌ക്കോ ഡയറക്‌ടർക്കോ ബന്ധമില്ല. സ്‌പോൺസർക്കും എഎഫ്എ ഭാരവാഹികൾക്കും മാത്രമാണ് കത്തിടപാടുകളുടെ കോപ്പി അയച്ചിരിക്കുന്നത്. കൂടാതെ ഇമെയിലിന്റെ കോപ്പി ഒരു സ്വകാര്യവ്യക്തിക്കും അയച്ചിട്ടുണ്ട്. മലപ്പുറം സ്വദേശിയായ അമീറ ഐഷ ബീഗത്തിനാണ് കോപ്പി അയച്ചിരിക്കുന്നത്. ഇവർ മന്ത്രിയുടെ സുഹൃത്താണെന്നാണ് വിവരം.